ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അനീഷിന് പുനരധിവാസ മിഷൻ അനുവദിച്ച രണ്ടു മുറി വീടുണ്ടായിട്ടും അയാള് മകനും ഭാര്യയുമൊത്ത് രണ്ടുദിവസം മുമ്പു വരെ അന്തിയുറങ്ങിയത് വീടിന്റെ ടെറസിലായിരുന്നു.
ആനയെ പേടിച്ചാണ് ഇവർ ടെറസിൽ കിടന്നുറങ്ങിക്കൊണ്ടിരുന്നത്. ഇവർ മാത്രമല്ല മേഖലയിലെ കുടുംബങ്ങൾ എല്ലാവരും ടെറസിലാണ് അന്തിയുറങ്ങുന്നത്. രണ്ടുദിവസമായി മലയോരമേഖലയിൽ ചാറ്റൽ മഴ ഉണ്ടായിരുന്നതിനാലാണ് അനീഷും ഭാര്യയും മകനും ഉറക്കം വീടിനുള്ളിലേക്ക് മാറിയത്.
ഇതാണ് ദുരന്തത്തിന് വഴിവച്ചത്. വീടിന്റെ പിന്നിൽ 20 മീറ്ററോളം അകലെയുള്ള ശുചിമുറിയിലേക്ക് മകനെ മൂത്രമൊഴിപ്പിക്കാൻ കൊണ്ടുപോകുന്നതിന് വേണ്ടിയാണ് അനീഷും ഭാര്യ അമ്പിളിയും പുലർച്ചെ മൂന്നോടെ ഇറങ്ങിയത്.
പ്രധാന വാതിൽ തുറന്ന് മൂവരും മുറ്റത്തിറങ്ങി ബാത്റൂമിലേക്ക് പോകുന്നതിനിടയിലാണ് ദുരന്തം. വൈകുന്നേരം അഞ്ചിന് ശേഷം ആനയെ പേടിച്ച് വീടിന് വെളിയിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിലാണ് ആറളത്തെ കുടുംബങ്ങൾ.
ആറളത്തെ വീടുകളുടെയെല്ലാം പുറത്താണ് ശുചിമുറി ഉള്ളത്. അനീഷിന്റെ മരണത്തോടെ ആനയെ പേടിച്ച് രാത്രിയിൽ എങ്ങനെ വെളിയിൽ ഇറങ്ങും എന്ന ആശങ്കയിലാണ് ആറളത്തെ കുടുംബങ്ങൾ.
ദുരിത പാത
ആദിവാസി പുനരുദ്ധാരണത്തിനായി ഒരോ ബജറ്റിലും കോടികൾ അനുവദിക്കുമ്പോഴും ആദിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് പണം വിനിയോഗിക്കാതെ പോകുന്നു. ആനയുടെ ആക്രമണത്തിൽ മരിച്ച അനീഷിന്റെ വീട്ടിലേക്ക് എത്തണമെങ്കിൽ റോഡിൽനിന്ന് തെരുവക്കാടുകൾ നിറഞ്ഞ ഒറ്റയടി പാതയിലൂടെ 500 മീറ്റർ നടന്ന് വേണം വീട്ടിലെത്താൻ.
പനിബാധിച്ചിരിക്കേ തന്നെ പ്രിയപ്പെട്ടവന്റെ മരണം കൺമുന്നിൽ കണ്ടതിന്റെ ആഘാതത്തിൽ തളർന്നുവീണ അമ്പിളിയെ ജനങ്ങൾ എടുത്താണ് വാഹനത്തിൽ എത്തിച്ചത്. നടന്നെത്താൻ കഴിയാത്ത വഴികളിൽ ഒരേക്കർ ഭൂമി എന്ന സ്വപ്നത്തിന്റെ പേരിലാണ് ആദിവാസികളെ ബലി കൊടുക്കുന്നത്.
മേഖലയിൽ മരിച്ചു വീണ 15-ാമത്തെ മനുഷ്യജീവനാണ് അനീഷ്. കശുവണ്ടി, ചക്ക സീസൺ ആരംഭിച്ചതോടെ വന്യജീവി സങ്കേതത്തിൽനിന്ന് ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. സോളാർ വേലികൾ തകർത്താണ് ആനകൾ മേഖലയിൽ എത്തുന്നത്. ആദിവാസികളെ സംരക്ഷിക്കേണ്ട ടിആർഡിഎം അധികൃതർ തികഞ്ഞ അലംഭാവമാണ് വിഷയത്തിൽ സ്വീകരിക്കുന്നത്.
അടിക്കാട് വെട്ടിത്തെളിച്ചതിൽ 45 തൊഴിലാളികളുടെ ശമ്പളം മൂന്ന് മാസമായി അധികൃതർ നൽകിയിട്ടില്ല. വനംവകുപ്പാണ് ഈ തുക നൽകേണ്ടത്. കുടിവെള്ളത്തിനായി വനത്തിലൂടെ കിലോമീറ്റർ ദൂരം പൈപ്പ് ഇട്ടാണ് കുടിവെള്ളം എത്തിക്കുന്നത്. രാത്രികാലങ്ങളിൽ അധികം പേരും പാത്രങ്ങളിലാണ് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നത്.
വനംമന്ത്രിയുടെ ഉറപ്പ് പാഴായി; വീണ്ടും ജീവനെടുത്തത് കൊലയാളി മോഴ ആന
ആറളം പുനരധിവാസ മേഖലയിൽ മനുഷ്യജീവന് ഭീഷണിയായി മോഴയാന. അനീഷിന്റെയും മരണത്തിനു പിന്നിൽ കൊലയാളിയായ മോഴയാന തന്നെ. ആനയെ പിടികൂടി സ്ഥലത്തുനിന്നും മാറ്റണമെന്ന് ആവശ്യം അവഗണിക്കപ്പെട്ടതിന്റെ അടുത്ത രക്തസാക്ഷിയായി അനീഷ്.
മേഖലയിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ 15 പേരുടെ ജീവൻ എടുത്തതിൽ മോഴയാനയാണെന്ന് ആദിവാസി മേഖലയിലുള്ളവർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ 2025 ഫെബ്രുവരി 23ന് വെള്ളി- ലീല ദമ്പതികളെ ഉൾപ്പെടെ കൊന്നത് മോഴയാനയാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു.
മരണത്തെ തുടർന്നുണ്ടായ കടുത്ത പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സ്ഥലത്തെത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നിലും പ്രധാന ആവശ്യങ്ങളിൽ ഒന്നായി മോഴയാനയെ പിടികൂടി മാറ്റണമെന്ന് എല്ലാവരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഉറപ്പും ലഭിച്ചിരുന്നു.
എന്നാൽ, ആന മതിലിന്റെ കാര്യത്തിൽ നടന്ന അതേ പരിഗണന മാത്രമാണ് ഇക്കാര്യത്തിലും ലഭിച്ചത്. കാര്യങ്ങൾ അന്നത്തെ ചർച്ചകളിൽ മാത്രം ഒതുങ്ങി. ഇന്നലെ അനീഷിന്റെ ജീവനെടുത്തതും ഇതേ മോഴയാനയാണ്. മേഖലയിൽ മോഴയാനയെ കൂടാതെ നാലോളം ആനകളാണ് പ്രശ്നക്കാരായി ഉള്ളത്.
കല്ലേരിക്കൊമ്പൻ, മൊട്ടു കൊമ്പൻ, സൂചിക്കൊമ്പൻ, കോരി കൊമ്പൻ എന്നീ ആനകളാണ് ഏറ്റവും കൂടുതൽ ഭീഷണി പരത്തുന്നത് ഇവയെല്ലാം പിടികൂടി ഫാമിൽനിന്നും മാറ്റണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

കർഷകരുടെ "മരണപാർക്ക്'
അഞ്ചു വർഷത്തിനിടയ്ക്ക് കണ്ണൂർ ജില്ലയിൽ വന്യമൃഗ ആക്രമണംമൂലം 19 പേരാണ് കൊല്ലപ്പെട്ടത്. ആറളം പുനരധിവാസ മേഖലയിൽ 13 പേരാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മാത്രം കൊല്ലപ്പെട്ടത്.
2025 ഫെബ്രുവരി 23ന് കശുവണ്ടി ശേഖരിക്കാൻ പോയ വെള്ളി-ലീല ദമ്പതികളെ കാട്ടാന ആറളം പുനരധിവാസ മേഖലയിൽ ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിലായി ഇന്നലെ കൊല്ലപ്പെട്ട അനീഷും.
കണക്കിൽ കാട്ടാനകൾ രണ്ട്, കാണുന്നത് എൺപതോളം !
2025 ലെ വനംവകുപ്പിന്റെ രേഖകൾ പ്രകാരം ആറളം വന്യജീവി സങ്കേതത്തിൽ രണ്ട് കാട്ടാനകൾ മാത്രമാണുള്ളത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ ആനകളില്ല എന്നാണ് വനംവകുപ്പ് ആന കണക്കെടുപ്പിനുശേഷം പറയുന്നത്.
എന്നാൽ, കൊട്ടിയൂർ മേഖലയിൽ ഇപ്പോഴും കാട്ടാന ശല്യം രൂക്ഷമാണ്. ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ ആറളം ഫാം സ്ഥിതി ചെയ്യുന്നതും ഈ അസംബ്ലി മണ്ഡലത്തിലാണ്. ആറളം ഫാമിംഗ് കോർപറേഷന്റെ കീഴിലുള്ള 3000 ഏക്കർ ഭൂമിയിൽ 80 ഓളം കാട്ടാനകൾ ഉണ്ടെന്നാണ് അനൗദ്യോഗികമായി ഫാം അധികൃതരും വനപാലകരും പറയുന്നത്.
ഈ കാട്ടാനകളുടെ നടുക്കാണ് 3000 ത്തോളം ആദിവാസി സഹോദരങ്ങളും ജീവിക്കുന്നത്. ആറളം പുനരധിവാസ മേഖലയിൽനിന്ന് ഗജമുക്തി എന്ന പേരിൽ കഴിഞ്ഞ രണ്ട് വർഷമായി ആനകളെ തുരത്തൽ നടക്കുന്നു. എന്നാൽ, ആനകൾ ഇപ്പോഴും ആറളം ഫാമിൽ നിർബാധം ആക്രമണങ്ങൾ തുടരുകയാണ്.
കൃഷിനശിപ്പിച്ചും ജീവനെടുത്തും
അതിർത്തി ഗ്രാമങ്ങളിൽ ഇന്ന് ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കാട്ടാനകൾ. ഒറ്റയ്ക്കും കൂട്ടവുമായി എത്തുന്ന ആനകൾ കർഷകന്റെ വർഷങ്ങളുടെ അധ്വാനമാണ് ഒറ്റ രാത്രികൊണ്ട് നശിപ്പിക്കുന്നത്.
ആറളം ഫാം പുനരധിവാസ മേഖലയിൽ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത് 14 ജീവനുകളാണ്. സമീപ പഞ്ചായത്തായ ഉളിക്കലിലും പായത്തും ജനവാസ മേഖലയിൽ രണ്ടുപേരുടെ ജീവൻ ആനയെടുത്തു.
മേഖലയിലെ കൃഷി നാശത്തിന്റെ കണക്ക് ഇനിയും ലഭ്യമല്ല. ആനകളുടെ എണ്ണം ക്രമരഹിതമായി ഉയരുന്നതിനാൽ കർഷകർ കൃഷിഭൂമി ഉപേക്ഷിച്ചിറങ്ങുകയാണ്.
കടിച്ചു കീറാൻ കടുവകൾ
മനുഷ്യരെയും മൃഗങ്ങളെയും കടിച്ചുകൊല്ലാൻ കടുവകളും ഇറങ്ങിയിരിക്കുകയാണ്. ഒരുമാസം മുന്പാണ് അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിലെ ഒരു നിർധന കർഷകന്റെ നാലു പശുക്കളെ കടുവ കടിച്ചുകൊന്നത്.
അന്ന് രാത്രിതന്നെ കടുവയെ കൂട്ടിനുള്ളിൽ വീഴ്ത്തി എന്നതൊഴിച്ചാൽ വനംവകുപ്പിനും കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഉൾപ്പെടെയുള്ളവരെ സ്ഥലത്ത് തടഞ്ഞുവെച്ചാണ് പാവപ്പെട്ട കർഷക കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പ് വരുത്തിയത്.
കൃഷിനാശം സംഭവിക്കുന്ന കേസുകളിൽ കാലതാമസമില്ലാതെ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ കർഷക ആത്മഹത്യകൾ തടയാൻ കഴിയൂ.
ഭയപ്പെടുത്തി പുലികൾ
പറമ്പിലും വീട്ടുമുറ്റത്തും പുലികൾ എത്തുന്നത് വനാതിർത്തിയിലെ ഗ്രാമങ്ങളിൽ പതിവാണ്. ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് റബർ ടാപ്പിംഗ് തൊഴിലാളികളാണ്. പലരും ടാപ്പിംഗ് നിർത്തി വച്ചിരിക്കുകയാണ്.
പുലികൾ വളർത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നതും പതിവാണ്. പുലിയെ കണ്ടതായി പറഞ്ഞാൽ പൂച്ചയായും കാട്ടുപൂച്ചയായും കുറുക്കനായും അധികൃതർ ഇതിനെ മാറ്റുന്നതും പതിവാണ്.
പെറ്റുപെരുകി കാട്ടുപന്നികൾ
കർഷകന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് കാട്ടുപന്നികൾ. യാതൊരു നിയന്ത്രണവുമില്ലാതെ പെറ്റുപെരുകുന്ന പന്നികൾ കൃഷികൾ നശിപ്പിക്കുന്നതിനൊപ്പം കർഷകരെ ശാരീരകമായും ആക്രമിക്കുന്നു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വെടിവെച്ചുകൊല്ലാൻ നിയമം ഉണ്ടെങ്കിലും നിയമത്തിന്റെ നൂലാമാലകൾ തടസമാണ്.
ശല്യമായി കുരങ്ങുകൾ
കർഷകന്റെ നിശബ്ദ കൊലയാളിയാണ് കൃഷിയിടത്തിലേക്ക് കൂട്ടത്തോടെ എത്തുന്ന കുരങ്ങുകൾ.കൂട്ടമായി എത്തുന്ന കുരങ്ങുകൾ കണ്ണിൽ കാണുന്നതെന്തും നശിപ്പിക്കുന്നു. നാളികേരം, വാഴ, ചേമ്പ് , കപ്പ, ഇഞ്ചി, മഞ്ഞൾ ഉൾപ്പെടെ കുരങ്ങുകൾ നശിപ്പിക്കുന്നു.
ആറളം പുനരധിവാസ മേഖലയിലെ വീടുകളുടെ അകത്തുകയറിയും കുരങ്ങുകൾ ആക്രമണം അഴിച്ചുവിടുന്നു. കുരങ്ങുകളുടെ വംശവർധന തടഞ്ഞില്ലെങ്കിൽ കാർഷികവിളകൾ ലഭിക്കാത്ത സ്ഥിതിയായിരിക്കും സംജാതമാകുന്നത്.
ഇരുട്ടായാൽ പേടി
വൈകുന്നേരം അഞ്ചുകഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയക്കേണ്ട സ്ഥലമാണ് ആറളം ഫാം. എവിടെയും എപ്പോൾ വേണമെങ്കിലും ആനയ്ക്ക് മുന്നിൽപ്പെടാം. ആളുകൾ മരിച്ചുവീണിട്ടും അധികൃതർ പല വർഷങ്ങളായി പണിയുന്ന ആനമതിൽ ഇനിയും പകുതി ദൂരം പിന്നിട്ടില്ല.
ആറളം പുനരധിവാസ മേഖല, പരിപ്പ്തോട് , ചതിരൂർ, വാളത്തോട്, എടപ്പുഴ , ഉരുപ്പുംകുറ്റി, വാണിയപ്പാറ തട്ട്, പാലത്തുംകടവ്, കച്ചേരിക്കടവ്, പേരട്ട, ഉപദേശിക്കുന്ന്, കാലാങ്കി, മാട്ടറ, മണിക്കടവ് , ആനപ്പാറ, ആടാംപാറ, ചീത്തപാറ, ചന്ദനക്കാംപാറ, വഞ്ചിയം, ചീക്കാട്, മാന്പൊയിൽ, ജയ്ഗിരി തുടങ്ങിയപ്രദേശങ്ങളിൽ കാട്ടാന ശല്യം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് .
പ്രതിരോധ സംവിധാനം അടിമുടി മാറണം
ആനകളെ പ്രതിരോധിക്കാൻ പരമ്പരാഗത രീതികൾ മാറ്റിവച്ച് പുതിയ പ്രവർത്തന ശൈലി തന്നെ ആവിഷ്കരിക്കണം . ആനകൾ കാടിറങ്ങാതെ അതിർത്തിയിൽ സുരക്ഷാമതിലും സോളാർ തൂക്കുവേലിയും നിർമിക്കണം. വന്യമൃഗങ്ങളെ പരമ്പരാഗത രീതിയിൽ തന്നെ പ്രതിരോധിക്കാൻ യുവാക്കൾക്ക് പരിശീലനം നൽകണം.
പടക്കത്തിനും അറക്കവാളിനും പകരം സാറ്റലൈറ്റ് സംവിധാനങ്ങൾ നടപ്പാക്കി വന്യമൃഗങ്ങളുടെ സഞ്ചാരം കണ്ടെത്തണം. ആറളം ഫാമിലെ ആനമതിൽ നിർമാണം പൂർത്തിയാക്കിയാൽ ആനക്കൂട്ടങ്ങൾ നാട്ടിലേക്ക് കടക്കുന്നത് തടയാൻ കഴിയും.
കൂടാതെ, സാറ്റലൈറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് മുൻകൂട്ടി കണ്ടെത്തി തടയുന്നതിന് നടപടികൾ സ്വീകരിക്കണം. എങ്കിൽ മാത്രമേ വന്യമൃഗശല്യത്തിൽ നിന്ന് കാർഷിക മേഖലയെ തകർച്ചയിൽ നിന്നും സംരക്ഷിക്കാൻ കഴിയുകയുള്ളൂ.
Tags : Todays Story