മധ്യപ്രദേശിലെ ധാർ ജില്ലയിൽ 10 -ാം ക്ലാസ് പൊതുപരീക്ഷാ കേന്ദ്രത്തിൽ വിദ്യാർഥിനി പ്രസവിച്ച വാർത്ത അമ്പരപ്പോടെയാണ് രാജ്യം കേട്ടത്. പിതാംപൂർ സെക്ടർ-1 പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്കൂളിലായിരുന്നു നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്.
ഗണിതശാസ്ത്ര പരീക്ഷ എഴുതാനായി എത്തിയ പെൺകുട്ടി പരീക്ഷാ ഹാളിൽ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്.
കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപകരുടെ അനുവാദത്തോടെ വിദ്യാർഥിനി ശുചിമുറിയിലേക്ക് പോവുകയായിരുന്നു.
കുറച്ചു സമയത്തിന് ശേഷം ശുചിമുറിയിൽ നിന്നും നവജാതശിശുവിന്റെ കരച്ചിൽ കേട്ടതോടെ പരീക്ഷാ ചുമതലയിലുണ്ടായിരുന്ന അധ്യാപകർ അവിടേക്ക് ഓടിയെത്തി.
വാതിൽ തുറന്നപ്പോൾ ചോരക്കുഞ്ഞുമായി നിൽക്കുന്ന പെൺകുട്ടിയെയാണ് അവർ കണ്ടത്. ഒട്ടും വൈകാതെ തന്നെ സ്കൂൾ അധികൃതർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും 108 ആംബുലൻസ് സർവീസിലും വിവരമറിയിച്ചു.
തുടർന്ന് വൈദ്യസഹായം ലഭ്യമാക്കിയ അമ്മയെയും കുഞ്ഞിനെയും വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം രണ്ട് കിലോഗ്രാം തൂക്കമുള്ള കുഞ്ഞും പെൺകുട്ടിയും നിലവിൽ ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തന്റെ മകൾ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും അപ്രതീക്ഷിതമായ ഈ വാർത്ത കേട്ട് തങ്ങൾ ഞെട്ടിപ്പോയെന്നുമാണ് പെൺകുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞത്.
വിദ്യാർഥിനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണെന്നും ഉടൻ വിവാഹം നടത്താനിരിക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
എന്നാൽ, ബെത്മ സ്വദേശിയായ ഒരു യുവാവുമായി തനിക്ക് മുൻപ് സൗഹൃദമുണ്ടായിരുന്നുവെന്നും അയാളാണ് കുട്ടിയുടെ പിതാവെന്നുമാണ് വിദ്യാർഥിനി മൊഴി നൽകിയത്. നിലവിൽ പിതാംപൂർ പോലീസ് സ്റ്റേഷനിൽ ഒരു സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടി പ്രായപൂർത്തിയാകാത്ത ആളായതിനാലും സംഭവത്തിൽ ദുരൂഹതകൾ ഉള്ളതിനാലും വിശദമായ അന്വേഷണത്തിനായി കേസ് ബെത്മ പോലീസിന് കൈമാറി.
പരീക്ഷാ ഹാളിലെ സമ്മർദ്ദവും ശാരീരിക അവസ്ഥയും മറികടന്ന് പെൺകുട്ടി പരീക്ഷ എഴുതാനെത്തിയത് അധ്യാപകരിലും ഉദ്യോഗസ്ഥരിലും വലിയ അത്ഭുതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Tags : BreakingNews MadhyaPradesh DharDistrict CurrentEvents IndiaNews