കേദാർനാഥ് തീർഥാടനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെ ട്രെയിനിൽ നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെ ദിവസങ്ങൾക്ക് ശേഷം സുരക്ഷിതയായി കണ്ടെത്തി.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നും ഗാസിയാബാദിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന 29 വയസുകാരിയായ പ്രഗ്യ സിംഗിനെയാണ് ആറ് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിൽ ബീഹാറിലെ ബേഗുസരായിൽ നിന്നും പോലീസ് കണ്ടെത്തിയത്.
ഉത്തരാഖണ്ഡ് പോലീസും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. മെയ് അഞ്ചിന് രാത്രി നന്ദാദേവി എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് പ്രഗ്യയെ കാണാതാകുന്നത്.
ഹരിദ്വാർ റെയിൽവേ സ്റ്റേഷൻ പിന്നിടുന്നത് വരെ ഭാര്യയുമായി സംസാരിച്ചിരുന്നതായും പിന്നീട് താൻ ഉറങ്ങിപ്പോയെന്നും പ്രഗ്യയുടെ ഭർത്താവ് മനീഷ് മൊഴി നൽകിയിരുന്നു. മുസാഫർനഗറിൽ എത്തിയപ്പോൾ പ്രഗ്യയെ സീറ്റിൽ കാണാത്തതിനെ തുടർന്ന് ട്രെയിനിലുടനീളം തിരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
യുവതിയുടെ മൊബൈൽ ഫോൺ ഓഫ് ചെയ്തതും അന്വേഷണത്തെ സങ്കീർണമാക്കി. റൂർക്കി, മുസാഫർനഗർ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ ആ സമയത്ത് പ്രവർത്തിക്കാതിരുന്നത് പോലീസിന് വലിയ തിരിച്ചടിയായിരുന്നു.
തുടർന്ന് ട്രെയിൻ പാളങ്ങൾക്ക് സമീപവും മറ്റും പോലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ ആറാം ദിവസം ബീഹാറിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം അവിടെയെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രഗ്യ എങ്ങനെയാണ് ട്രെയിനിൽ നിന്നും അപ്രത്യക്ഷയായതെന്നും എന്തിനാണ് ബീഹാറിലേക്ക് പോയതെന്നും ഉള്ള കാര്യങ്ങൾ ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. യുവതിയെ നിലവിൽ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതോടെ മാത്രമേ സംഭവത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ വ്യക്തമാകൂ. ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് പ്രഗ്യയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.
Tags : BreakingNews KedarnathYatra MissingPersonFound MysterySolved IndiaNews