കോയമ്പത്തൂരിലെ സുലൂരിൽ 10 വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ, തമിഴ്നാട് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അനാദരവും വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കേസ് വിശദീകരിക്കാനായി ഉന്നത ഉദ്യോഗസ്ഥർ വിളിച്ചുചേർത്ത പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
ഒരു വനിതാ ഓഫീസർ ഉൾപ്പെടെയുള്ള മൂന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിനിടെ പരസ്പരം ചിരിച്ചുല്ലസിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ഒരു പിഞ്ചുകുഞ്ഞിനോട് കാട്ടിയ പൈശാചികതയെ പോലീസ് എത്രമാത്രം നിസാരമായാണ് കാണുന്നത് എന്ന ചോദ്യം പൊതുസമൂഹം ഉയർത്തുന്നു.
കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങൾ നിലനിൽക്കെ, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഇത്തരം പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ കടുത്ത ഭാഷയിലാണ് വിമർശിക്കപ്പെടുന്നത്.
എന്നാൽ ദൃശ്യങ്ങൾ പരസ്യമായിട്ടും തമിഴ്നാട് പോലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. ഈ ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
ഇത്തരം മനോഭാവമുള്ളവർ അധികാര കസേരകളിലിരിക്കുന്നതും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതും സമൂഹത്തിന് തന്നെ ആപത്താണെന്നും, ഇവർക്ക് അടിയന്തരമായി മാനസികാരോഗ്യ ചികിത്സയാണ് നൽകേണ്ടതെന്നും പൊതുജനങ്ങൾ വിമർശിക്കുന്നു.
സിവിൽ സർവീസ് പദവിയിലിരിക്കുന്നവരുടെ ഈ തരംതാണ പെരുമാറ്റം കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെയും നീതി ആഗ്രഹിക്കുന്ന പൊതുസമൂഹത്തിന്റെയും മുറിവിൽ ഉപ്പുതേയ്ക്കുന്നതിന് തുല്യമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
പോലീസ് സ്റ്റേഷനുകളുടെ ഇന്നത്തെ അവസ്ഥയെയും ജനങ്ങൾ പരിഹസിക്കുന്നുണ്ട്. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് പകരം പകുതിയിലധികം ഉദ്യോഗസ്ഥരും ഫോണിൽ റീലുകൾ കണ്ടു സമയം കളയുകയാണെന്ന ആക്ഷേപവും ഇതോടൊപ്പം ഉയരുന്നുണ്ട്.
വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് സമീപത്തെ ഒരു കുളത്തിനരികിൽ നിന്നാണ് കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു.
സംഭവത്തിൽ പ്രതികളായ കാർത്തിക്, മോഹൻരാജ് എന്നീ രണ്ട് ദിവസക്കൂലിക്കാരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ഇതൊരു മനുഷ്യത്വരഹിതവും ഒരുകാലത്തും മാപ്പുനൽകാത്തതുമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി കടുത്ത ഞെട്ടൽ രേഖപ്പെടുത്തി.
എന്നാൽ, പ്രതികളെ പിടികൂടിയതിനേക്കാൾ വാർത്തകളിൽ നിറയുന്നത് ഇരയോടും കുടുംബത്തോടും പോലീസ് കാട്ടിയ ക്രൂരമായ അനാദരവാണ്.
?This is absolutely horrific. A 10-year-old girl abducted, assaulted, and murdered in Sulur, Coimbatore. The fact that the Inspector General, Ramya Bharathi, was seen laughing and joking during the press conference about this tragedy is beyond comprehension. pic.twitter.com/ZUiCjmjUX6
— indiainlast24hr (@indiain24hr) May 24, 2026
Tags : TamilNaduNews SulurCase JusticeForMinor TamilNaduPolice PublicOutrage