ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള 28 കാരിയായ ദിവ്യ സിംഗ് എന്ന അധ്യാപിക, അസാമാന്യമായ ഇച്ഛാശക്തിയോടെ ഹിമാലയൻ പർവ്വതനിരകളിൽ പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ്. കാഠ്മണ്ഡുവിൽ നിന്ന് ആരംഭിച്ച് എവറസ്റ്റ് ബേസ് ക്യാമ്പ് വരെ സൈക്കിളിൽ യാത്ര ചെയ്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടമാണ് ദിവ്യ സ്വന്തമാക്കിയത്.
ഏകദേശം 14 ദിവസം നീണ്ടുനിന്ന അതിസാഹസികമായ ഈ പര്യവേഷണം സമുദ്രനിരപ്പിൽ നിന്ന് 17,560 അടി ഉയരത്തിലാണ് അവസാനിച്ചത്. ലോകമെമ്പാടും ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിത കൂടിയാണ് ദിവ്യ എന്നത് ഈ വിജയത്തിന്‍റെ തിളക്കം വർധിപ്പിക്കുന്നു.
സലേറി, നാംചെ ബസാർ, ലോബുച്ചെ തുടങ്ങിയ ദുർഘടമായ പാതകളിലൂടെയായിരുന്നു ദിവ്യയുടെ യാത്ര. പ്രതിദിനം 10 മുതൽ 12 മണിക്കൂർ വരെ സൈക്കിൾ ചവിട്ടിയും, കല്ലും മണ്ണും നിറഞ്ഞ കുത്തനെയുള്ള കയറ്റങ്ങൾ താണ്ടിയും അവർ മുന്നേറി.
കൊടും തണുപ്പും ഓക്സിജന്‍റെ കുറവും വലിയ വെല്ലുവിളിയായെങ്കിലും ലക്ഷ്യബോധം അവരെ പിന്തിരിപ്പിച്ചില്ല. സൈക്കിൾ ഓടിക്കാൻ സാധിക്കാത്തത്ര ദുർഘടമായ വഴികളിൽ തന്‍റെ സൈക്കിൾ തോളിലേറ്റിയാണ് അവർ ലക്ഷ്യസ്ഥാനത്തേക്ക് നടന്നത്.
മൈനസ് 12 ഡിഗ്രി സെൽഷ്യസ് വരെയെത്തിയ അതിശൈത്യത്തെയും കഠിനമായ കാറ്റിനെയും അതിജീവിച്ചാണ് ദിവ്യ ബേസ് ക്യാമ്പിൽ എത്തിയത്. അവിടെ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തി നിൽക്കുന്ന ദിവ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഠിനാധ്വാനവും കൃത്യമായ തയ്യാറെടുപ്പുമുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ച ദിവ്യ, ഇന്ന് രാജ്യത്തെ ഒട്ടനവധി കായികതാരങ്ങൾക്കും സാഹസിക യാത്രികർക്കും വലിയൊരു പ്രചോദനമായി മാറിയിരിക്കുന്നു.
Tags : EverestBaseCamp DivyaSingh HimalayanCycling IndianAchievement WomenEmpowerment