മുണ്ടക്കയം: നാളുകൾ നീണ്ട പ്രതിഷേധത്തിനും സമരത്തിനും പത്രവാർത്തകൾക്കുമൊടുവിൽ പുത്തൻചന്ത സ്റ്റേഡിയം മുഖംമിനുക്കാൻ ഒരുങ്ങുന്നു.
നാട്ടിലെ ഏക കളിസ്ഥലമായ പുത്തൻചന്ത സ്റ്റേഡിയം ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെടുകയായിരുന്നു.
പുത്തൻ ചന്ത സ്റ്റേഡിയം നവീകരിക്കാൻ എംഎൽഎ ആസ്തിവികസന ഫണ്ടിൽനിന്നു സംസ്ഥാന സ്പോർട്സ് വകുപ്പിൽനിന്നും 50 ലക്ഷം രൂപ വീതവും 10 ലക്ഷം രൂപ പഞ്ചായത്തിന്റെ പദ്ധതി വിഹിതവുമാണ് അനുവദിച്ചിരിക്കുന്നത്.
അടിപൊളിയാകും
ഫുട്ബോൾ കോർട്ട്, സിന്തറ്റിക് വോളിബോൾ കോർട്ട്, ഫ്ലഡ് ലൈറ്റ്, 20 അടി ഉയരത്തിൽ ചുറ്റുവേലി, ഒരു സ്റ്റെപ് ഗാലറി, സ്റ്റേഡിയത്തിനു ചുറ്റും ഡ്രെയിനേജ്, സ്റ്റേജ് നവീകരണം, ഗേറ്റ്, ചുറ്റുമതിൽ, ഭാവിയിൽ 200 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമാണത്തിനുള്ള പദ്ധതി എന്നിവയാണ് ആധുനീകരണത്തിന്റെ ഭാഗമായി ഒരുക്കുന്നത്.
പദ്ധതി നടത്തിപ്പിന്റെ ഭാഗമായി എംഎൽഎയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
സ്പോർട്സ് വകുപ്പിൽനിന്ന് എൻജിനിയർമാരും സാങ്കേതിക ഉപദേശം നൽകുന്നതിനു ദേശീയ കായിക പരിശീലകൻ ചാക്കോ ജോസഫും സന്നിഹിതരായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിൻസി മാനുവൽ, ഷിജി ഷാജി, പഞ്ചായത്തംഗം ഫൈസൽമോൻ, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ചാർലി കോശി, അനിയാച്ചൻ മൈലപ്ര എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.