എട്ടു വര്‍ഷത്തെ സേവനത്തിനുശേഷം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് മാനേജര്‍ ചുമതലയില്‍നിന്നു റവ. ഡോ. മാത്യു പായിക്കാട്ട് വിരമിക്കുന്നു. ഓട്ടോണമസ് പദവി ഉള്‍പ്പെടെ അമല്‍ജ്യോതിയുടെ അവിസ്മരണീയമായ നേട്ടങ്ങള്‍ക്കു നേതൃത്വം നല്കിയ റവ. ഡോ. മാത്യു പായിക്കാട്ട് ദീപികയോട്.
? അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെ നേട്ടങ്ങള്‍
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളായിരിക്കേയും പിന്നീട് മാനേജര്‍ പദവിയിലും 15 വര്‍ഷം അമല്‍ ജ്യോതി കോളജിന്റെ ചുമതല വഹിച്ചു. നാല് വിഷയങ്ങളില്‍ ബിടെക് കോഴ്സുകളോടെ 2001ലാണ് കാഞ്ഞിരപ്പള്ളി രൂപത കോളജ് തുടങ്ങിയത്. നിലവില്‍ കൂവപ്പള്ളിയിലെ 65 ഏക്കര്‍ കാമ്പസില്‍ 10 ബിടെക് കോഴ്സുകളും രണ്ട് എംസിഎ കോഴ്സുകളും പിജിയും ഗവേഷണവും വൈവിധ്യമുള്ള മറ്റ് കോഴ്സുകളുമായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു.
ഉന്നത നിലവാരമുള്ള ലാബ്, റിസര്‍ച്ച്, ലൈബ്രറി, ഹോസ്റ്റല്‍, സ്റ്റാര്‍ട്ട് അപ് തുടങ്ങി സംസ്ഥാനത്തെ മുന്‍നിര സ്ഥാപനമായി വളര്‍ന്നു. ആറ് പേറ്റന്റുകളും നിരവധി ബഹുമതികളും ഉള്‍പ്പെടെ വേറെയും നേട്ടങ്ങള്‍. കേരളത്തിലെ ഏറ്റവും മികച്ച റിസര്‍ച്ച് കേന്ദ്രങ്ങളിലൊന്നാണിത്. ബയോ ടെക്നോളജി, കംപ്യൂട്ടര്‍ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ രണ്ട് സ്റ്റാര്‍ട്ട് അപ്പുകളുണ്ട്.
വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തങ്ങള്‍ ഉത്പന്നങ്ങളാക്കി മാര്‍ക്കറ്റ് ചെയ്യാനുതകുന്ന രജിസ്ട്രേഡ് കമ്പനി രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ചു. സാങ്കേതിക വിദ്യ വില്ക്കുന്നതു മാത്രമല്ല ഉത്പന്നമാക്കി വില്‍ക്കാനും തുടങ്ങി. വിവിധ വ്യവസായ സാങ്കേതിക സ്ഥാപനങ്ങളുമായി ടൈ അപ്പുണ്ട്. എന്‍ഐടിയും ഐഐടിയും പോലൊരു സ്ഥാപനമാണ് എന്റെ സ്വപ്നം. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഒരു കാമ്പസ്. ബിഎസ്സി നഴ്സിംഗ് ഉള്‍പ്പെടെ മറ്റു കോഴ്സുകളിലേക്കും അമല്‍ജ്യോതി കടക്കുകയാണ്.
? ഓട്ടോണമസ് പദവിയുടെ നേട്ടങ്ങള്‍
അമല്‍ ജ്യോതിക്ക് ഓട്ടണോമസ് ലഭിച്ചതോടെ സിലബസ്, അധ്യയനം, പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം തുടങ്ങിയവ കാലോചിതവും കൃത്യവുമാക്കാന്‍ സാധിക്കുന്നു. ഏത് ഉന്നത വിദ്യാഭ്യാസസ്ഥാപനവും വളരണമെങ്കില്‍ ഓട്ടോണമസായിരിക്കണം. വൈകാതെ അമല്‍ജ്യോതി ഡീംഡ് അല്ലെങ്കില്‍ പ്രൈവറ്റ് സര്‍വകലാശാലയായി മാറണമെന്നാണ് ലക്ഷ്യം. അങ്ങനെയെങ്കില്‍ വിദേശ സര്‍വകലാശാലകളുടെ നൂതന സിലബസും പാഠ്യരീതിയും ആവിഷ്കരിക്കാനാകും.
ആഗോള നിലവാരത്തിലേക്ക് ഉയരാനും കേരളം എഡ്യുക്കേഷണല്‍ ഹബ്ബായി മാറാനും ഓട്ടോണമസ് പദവി അനിവാര്യമാണ്. വളരാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ മൂക്കുകയറിടാനും മുരടിപ്പിക്കാനും പാടില്ല. ഓട്ടോണമസ് ലഭിച്ച് 2023 ബാച്ചിന്റെ ആദ്യ പരീക്ഷ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ ഫലം പ്രഖ്യാപിച്ചു. സപ്ലിമെന്ററി പരീക്ഷയും നടത്തി.
ഓട്ടോണമസ്, ഡീംഡ് യൂണിവേഴ്സിറ്റി കാമ്പസുകളില്‍ കാമ്പസ് റിക്രൂട്ട്മെന്റിനും പ്ലേസ്മെന്റിനുമൊക്കെ ഭാവിയില്‍ പ്രസക്തി ഇല്ലാതാകും.
നമ്മുടെ വിദ്യാര്‍ഥികളെ വിദേശത്ത് ഉള്‍പ്പെടെ മുന്‍നിര കമ്പനികള്‍ ഇന്റേണ്‍ഷിപ്പിന് ക്ഷണിക്കുകയും അവിടത്തന്നെ അവര്‍ ജോലി നല്‍കുകയും ചെയ്യും. നിലവില്‍ അമല്‍ജ്യോതി അമേരിക്ക, ഓസ്ട്രേലിയ, ജര്‍മനി, പോളണ്ട് എന്നിവിടങ്ങളിലെ നാല് സര്‍വകലാശാലകളുമായി കരാറിലെത്തിയിട്ടുണ്ട്. ഭാവിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇവിടെയും വിദേശത്തുമായി പഠിക്കാനും ഗവേഷണം നടത്താനും സാധിക്കും.
? വരേണ്ട മാറ്റങ്ങള്‍
എൻജിനിയറിംഗ് ഉള്‍പ്പെടെ ശാസ്ത്രവിഷയങ്ങളില്‍ പഠനത്തോടൊപ്പം ഗവേഷണവും സറ്റാര്ട്ടപ്പും അനിവാര്യമാണ്. കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ച് ടെക്നോളജി കമ്പനികള്‍ക്ക് വില്‍ക്കാനോ അതല്ലെങ്കില്‍ ഉത്പന്നമാക്കി വിറ്റഴിക്കാനോ സാധിക്കണം. പഠനത്തിനൊപ്പം വരുമാനം ഉറപ്പാക്കണം. നൂതനമായ ഒരു കണ്ടുപിടിത്തം മതി കോടികളുടെ നേട്ടമുണ്ടാകാന്‍. കണ്ടുപിടിത്തങ്ങള്‍ ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാന്‍ ഇന്നാട്ടില് സാഹചര്യമില്ല. ഇത്തരം അവസരം സംജാതമാക്കിയാല്‍ വിദേശകുടിയേറ്റംതന്നെ കുറയും.
സാങ്കേതിക രംഗത്ത് ലോകം അതിരുകളില്ലാത്ത വിപണിയാണ്. അതിനാല്‍ ജോലി സാധ്യതയോടെ ഉന്നത പഠനത്തിനും ഗവേഷണത്തിനും വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്നതിനെ തടയാനാവില്ല. വിദേശനിലവാരം ഇവിടെ സംജാതമാക്കിയാല്‍ വിദേശികള്‍ ഇവിടേക്കു വരികയും ചെയ്യും.
കാലത്തിനു കൈമോശം വന്ന ഗുരുകുല പഠന സമ്പ്രദായത്തിന് പ്രസക്തിയേറുകയാണ്. ഒരേ അധ്യാപകന്‍തന്നെ കോഴ്സ് തീരുംവരെ ക്ലാസ് ടീച്ചറായിരിക്കുക. ഗുരു ശിഷ്യരുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് പരിശീലിപ്പിക്കുക. വിദേശങ്ങളില്‍ ഇപ്പോഴും മെന്റര്‍ രീതിയിലാണ് അധ്യാപനം. ഒരു കുട്ടിയുടെ സാധ്യതകളും അഭിരുചിയും അധ്യാപകന് അറിഞ്ഞു പരിശീലിപ്പിക്കുന്ന രീതി. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗുരുകുല രീതി ഏറെ പ്രയോജനകരമായിരിക്കും.
? എന്‍ജിനിയറിംഗ് കോളജുകളുടെ ഭാവി
2001ല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ചതോടെ സംസ്ഥാനത്ത് 125 എന്‍ജിനിയറിംഗ് കോളജുകള്‍ വന്നു. തുടക്കത്തിലെ ആവേശം നിലച്ചതോടെ പലതും പൂട്ടി. നിലവിലുള്ളതില്‍ പലതും പ്രതിസന്ധിയിലുമാണ്. കുട്ടികളുടെ എണ്ണം നോക്കിയാല്‍ മൂന്നിലൊന്നുപോലും ഭാവിയില്‍ പിടിച്ചുനില്‍ക്കില്ല. ഓരോ വര്‍ഷവും അഞ്ചുവീതം കോളജുകള്‍ പൂട്ടുകയാണ്. വന്‍നിക്ഷേപം നടത്തിയെങ്കിലും വരുമാനമില്ലാത്ത സാഹചര്യം. ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ക്കേ ഇനി ഭാവിയുള്ളു.
അഭിരുചിയും പഠിക്കാന്‍ കഴിവുമില്ലാത്ത കുട്ടികളെ എന്‍ജിനിയറിംഗ് എന്നല്ല ഒരു കോഴ്സിലും സമ്മര്‍ദവും പ്രേരണയും ചെലുത്തി അയയ്ക്കാന്‍ പാടില്ല. അവരുടെ പണവും പോകും ഭാവിയും പോകും. നിലവില്‍ 10 ശതമാനം വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനിയറിംഗില്‍ വിജയിക്കാനാകുന്നില്ല. മെഡിക്കല്‍ ഉള്‍പ്പെടെ ഏതു കോഴ്സിലും ഇതാണ് സ്ഥിതി. വിദേശങ്ങളില്‍ ചെറിയ പ്രായത്തില്‍ത്തന്നെ അഭിരുചിയും വാസനയും തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള കോഴ്സും പരിശീലനവുമാണ് നല്‍കുന്നത്.
? സര്‍ക്കാര്‍ ചെയ്യേണ്ടത്
ഓരോ എന്ജിനിയറിഗ് സ്ഥാപനത്തോടൊപ്പവും വ്യവസായകേന്ദ്രവും ഉണ്ടാവണം. അടിസ്ഥാനസൗകര്യങ്ങള്‍ മാനേജ്മെന്റ് ക്രമീകരിക്കണം. ഒപ്പം അനുകൂല സാഹചര്യങ്ങള്‍ സര്‍ക്കാരും. ഗതാഗതം, വൈദ്യുതി, ലേബര്‍ തുടങ്ങിയവയില്‍ സര്‍ക്കാര്‍ സഹകരിക്കാതെ രക്ഷയില്ല. യൂണിയന്വത്കരണവും ബാഹ്യ ഇടപെടലുകളുമില്ലാത്ത പ്രവര്‍ത്തന സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പാക്കണം.
പഠനത്തിനൊപ്പം വരുമാനവും ലഭിക്കുന്ന സാഹചര്യം ഏറെ പ്രധാനമാണ്. വിദേശത്ത് പഠനത്തിനൊപ്പം ജോലി എന്ന പ്രലോഭനമാണ് ചെറുപ്പക്കാരെ വിദേശത്തേക്ക് ആകര്‍ഷിക്കുന്നത്.
അമല്‍ ജ്യോതി കോളജില്‍ ശുചീകരണങ്ങള്ക്കാവശ്യമായ എല്ലാത്തരം ലോഷനുകളും ഇവിടത്തെതന്നെ കെമിക്കല്‍ ലാബിലാണ് നിര്‍മിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റിനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതില്‍നിന്ന് വരുമാനമുണ്ട്. ഭാവിയില്‍ ഇത് വിപണിയിലുമെത്തും.
പ്രപഞ്ചവും പ്രകൃതിയുമൊക്കെത്തന്നെ ഒരു എന്‍ജിനിയറിംഗ് നിര്‍മിതിയാണെന്ന് തിരിച്ചറിയണം. കൃഷി, മെഡിക്കല്‍, വ്യവസായം, ഗതാഗതം, നിര്‍മിത ബുദ്ധി തുടങ്ങി എല്ലാം രംഗങ്ങളിലും എന്‍ജിനിയറിംഗ് വൈഭവം വേണം. കൃഷിയില്‍ മൂല്യവര്‍ധനയും പാചകത്തില്‍ നൂതന വിഭവവുമക്കെയുണ്ടാകാനും അനിവാര്യമാണ്. കാലത്തിനൊപ്പം സര്‍ക്കാരും സമൂഹവും മാറണമെന്നതാണ് ഈ രംഗത്തെ എന്റെ പ്രവര്‍ത്തന അനുഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.