റെയർ എർത്ത് മാഗ്നറ്റ് ലഭ്യതക്കുറവ്; ഇലക്ട്രിക്, ഹൈബ്രിഡ് വാഹന മേഖല മാന്ദ്യത്തിലേക്ക്
Tuesday, June 10, 2025 11:42 PM IST
ന്യൂഡൽഹി: ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ നിർമാണത്തിൽ അവിഭാജ്യ ഘടകമായ റെയർ എർത്ത് മാഗ്നറ്റിന്റെ ലഭ്യതക്കുറവ് കാരണം ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായം മാന്ദ്യം നേരിടുന്നതായി റേറ്റംഗ് ഏജൻസി ക്രിസിൽ പറഞ്ഞു.
ചൈന അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളും നീണ്ട കയറ്റുമതി കാലതാമസവും വിതരണ ശൃംഖലയെയും ഉത്പാദനത്തെയും മേഖലയുടെ വളർച്ചയെയും ബാധിക്കാനിടയുണ്ട്.
ക്രിസിൽ റേറ്റിംഗുകൾ പ്രകാരം റെയർ എർത്ത് മാഗ്നറ്റുകൾ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുകളിൽ അവിഭാജ്യ ഘടകമാണ്. ഉയർന്ന ടോർക്ക്, ഊർജക്ഷമത, ഒതുക്കമുള്ള രൂപകല്പന എന്നിവയ്ക്ക് ഇവ ആവശ്യമാണ്.
കാര്യക്ഷമമായ പ്രൊപ്പൽഷൻ നേടുന്നതിനായി ഹൈബ്രിഡ് വാഹനങ്ങൾക്കും ഈ മാഗ്നറ്റുകൾ അത്യന്താപേക്ഷികമാണ്. പരിമിതമായിട്ടാണെങ്കിലും പെട്രോൾ വാഹനങ്ങളിലും ഇവയുടെ ഉപയോഗമുണ്ട്.
റെയർ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആഗോള വാഹന വ്യവസായത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. വിതരണ ശൃംഖലയിൽ തടസങ്ങൾ ഉണ്ടാകുമെന്ന് കന്പനികൾ മുന്നറിയിപ്പ് നൽകുന്നു.
യുഎസിലെയും യൂറോപ്പിലെയും ജപ്പാനിലെയും ചില കന്പനികൾക്ക് ബീജിംഗിൽനിന്ന് ലൈസൻസുകൾ നേടുന്നതോടെ വിതരണത്തിൽ താത്കാലികമായി തടസമുണ്ടാകില്ല. ഇന്ത്യ ഇപ്പോഴും ചൈനയുടെ ലൈസൻസ് അനുമതിക്കായി കാത്തിരിക്കുന്നതിനാൽ വാഹന ഉത്പാദനം താത്കാലികമായി നിർത്തിവയ്ക്കേണ്ടിവരുമെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇ-വിറ്റാര ഉത്പാദനം വെട്ടിക്കുറയ്ക്കാൻ മാരുതി
മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാരയുടെ ഉത്പാദന ലക്ഷ്യം മൂന്നിൽ രണ്ടായി വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇവികളുടെ നിർമാണത്തിലെ ആവശ്യ ഘടകമായ റെയർ എർത്ത് മാഗ്നറ്റുകളുടെ ക്ഷാമം കാരണം ചൈന കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് മാരുതിയുടെ തീരുമാനത്തിനു കാരണം.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 26,500 ഇ-വിറ്റാര കാറുകൾ നിർമിക്കാനാണ് മാരുതി ലക്ഷ്യമിട്ടിരുന്നത്. ഇതാണ് ഇപ്പോൾ 8200 യൂണിറ്റിലേക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. നിലവിലെ തിരിച്ചടികൾക്കിടയിലും സാന്പത്തിക വർഷത്തിന്റെ അവസാന പകുതിയിൽ ഉത്പാദനം വർധിപ്പിച്ച് 2026 മാർച്ചോടെ 67,000 ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കുക എന്ന വാർഷിക ലക്ഷം കൈവരിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.
ജനുവരിയിൽ നടന്ന കാർ ഷോയിൽ ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ഇ-വിറ്റാര രാജ്യത്ത് മാരുതിയുടെ ഇവി മുന്നേറ്റത്തിന് നിർണായകമാണ്. കഴിഞ്ഞ വർഷത്തെ ഏകദേശം 2.5 ശതമാനത്തിൽനിന്ന് 2030 ആകുന്പോഴേക്കും രാജ്യത്തെ മൊത്തം കാർ വില്പനയുടെ 30 ശതമാനം ഇവികൾ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.