ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യൻ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
2015ലാണ് അഭിലാഷിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. പാർട്ടിയിൽനിന്നു പുറത്താക്കിയതിലുള്ള എതിർപ്പും അഭിലാഷിനുണ്ടായിരുന്നു. അതിനുശേഷം പാര്‍ട്ടിയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി അക്രമസംഭവങ്ങളില്‍ അഭിലാഷ് ഉള്‍പ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തിക്കുകയും തനിക്കുനേരേ അക്രമമുണ്ടായെന്നു കാണിക്കാന്‍ അഭിലാഷ് സ്വയം ബൈക്ക് കത്തിക്കാന്‍ ശ്രമിക്കുകയും വീട്ടിലെ വാഴ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നതായും വിവരമുണ്ട്.
വ്യാഴാഴ്ച രാത്രി പത്തിനു പെരുവെട്ടൂർ ചെറിയപ്പുറം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടന്നുകൊണ്ടിരിക്കേയാണു കൊലപാതകം അരങ്ങേറിയത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഇരുഭാഗത്തും മുറിവേറ്റ സത്യനാഥനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
സംഭവസമയത്ത് സത്യനാഥന്റെ ഭാര്യയും മകനും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. ഈ സമയത്ത് ഓടിപ്പോയ അഭിലാഷ് പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ നടത്തി.