കുങ്കിയാനകളെത്തി
Friday, May 16, 2025 2:00 AM IST
നിലന്പൂർ: നരഭോജി കടുവയെ പിടികൂടാൻ രണ്ട് കുങ്കിയാനകൾ ഉൾപ്പെടെ 25 അംഗ സംഘമെത്തി. കടുവയെ പിടികൂടുകയാണു പ്രധാനലക്ഷ്യമെന്നു നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക്ലാൽ പറഞ്ഞു.
കാളികാവിൽ മനുഷ്യജീവനെടുത്ത കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ രണ്ട് കുങ്കിയാനകൾ അടക്കമുള്ള സംഘമാണ് അടക്കാക്കുണ്ട് പാറശേരിയിലെത്തിയത്. വയനാട്ടിൽനിന്നും പാലക്കാട്ടുനിന്നുമുള്ള വെറ്ററിനറി ഡോക്ടർമാരടക്കമുള്ള വിദഗ്ധ സംഘവും ഇന്നലെ രാത്രിയോടെ കരുവാരക്കുണ്ടിലെത്തി.
കടുവയെ പിടുകൂടാൻ സാധ്യമായ വഴികളെല്ലാം നോക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡോ. അരുണ്‍ സഖറിയയും വെറ്ററിനറി ഡോ. അജേഷ് മോഹൻദാസ്, ഡോ. എസ്. ശ്യാം എന്നിവരും സംഘത്തിലുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കുങ്കിയാനകളെത്തിയത്.
കടുവയുടെ ആക്രമണത്തിൽ മരിച്ച ഗഫൂറിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ വനം വകുപ്പ് സഹായം പ്രഖ്യാപിച്ചു. ഇതിൽ അഞ്ചുലക്ഷം രൂപ ഇന്ന് ഗഫൂറിന്റെ കുടുംബത്തിന് നൽകും. ഗഫൂറിന്റെ ഭാര്യക്ക് അടിയന്തരമായി വനം വകുപ്പിൽ താത്കാലികമായി ജോലി നൽകും. ജോലി സ്ഥിരപ്പെടുത്തുന്ന കാര്യം ഉടൻ പരിഗണിക്കുമെന്നും ഡിഎഫ്ഒ വിശദീകരിച്ചു.
മുപ്പതോളം കാമറകൾ കടുവയെ കണ്ട സ്ഥലത്തിന്റെ ചുറ്റുപാടുകളിലായി സ്ഥാപിക്കും. കടുവയുടെ സാന്നിധ്യം തിറിച്ചറിയാനാണിത്. ഇതിനു പുറമേയാണ് പരിശീലനം നേടിയ കുങ്കിയാനകളെ ഉപയോഗിച്ച് പട്രോളിംഗ് നടത്തുക.
ഇതിനായി പരിശീലനം നേടിയ ആർആർടി അംഗങ്ങളെയാണ് ചുമതലപ്പെടുത്തുക. നിലവിൽ വനം വകുപ്പിന്റെ 50 ജീവനക്കാർ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് 25 അംഗ വിദഗ്ധ സംഘംകൂടിയെത്തിയത്.
കടുവയുടെ കാൽപ്പാടുകൾ കണ്ടതിനാൽ ഗഫൂറിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ഗഫൂറിനെ കടിച്ച് വലിച്ച് 200 മീറ്ററോളം ദൂരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
സൈലന്റ്വാലിയുടെ ഒന്നര കിലോമീറ്റർ ബഫർസോണ്‍ പരിധിയിലാണ് സംഭവം നടന്നത്. രണ്ട് മാസം മുന്‍പ് പാന്ത്ര തരിശ് ഭാഗത്ത് കണ്ടതും ഇതേ കടുവ തന്നെയാണെന്നാണ് നിഗമനം.