സമ്മതിദാനാവകാശം വിനിയോഗിക്കണം: ദേശീയ ക്രൈസ്തവ ഫോറം
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: യോഗ്യരായ എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് ക്രൈസ്തവർ ഈ മാസം 19 മുതൽ ജൂണ്‍ ഒന്നു വരെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ദേശീയ ഐക്യ ക്രൈസ്തവ ഫോറം (എൻയുസിഎഫ്). ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ), ഇതര സഭകളുടെ ദേശീയ കൗണ്‍സിൽ (എൻസിസിഐ), ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) എന്നിവയുടെ സംയുക്ത സമിതിയാണ് എൻയുസിഎഫ്.
ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നമ്മുടെ സമൂഹവും രാജ്യവും നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പ്രതിഫലിപ്പിക്കാൻ ഈ അവസരം വിനിയോഗിക്കണം. നമ്മുടെ സമൂഹത്തിന്റെ ഭാവി നിശ്ചയിക്കുന്നതിനായി നമ്മുടെ അധികാരം വിനിയോഗിക്കണം. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം, സമൃദ്ധി എന്നിവയും ജാതി, മതം, വശം, ലിംഗഭേദം എന്നിവയില്ലാതെ ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്.
ഈ നിർണായക നിമിഷത്തിൽ, യോഗ്യരായ എല്ലാ വോട്ടർമാരും തങ്ങളുടെ അവകാശവും ഉത്തരവാദിത്വവും പ്രയോജനപ്പെടുത്താൻ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നതായി സംയുക്ത പ്രസ്താവനയിൽ പറയുന്നു.
നമ്മുടെ വോട്ട് ഒരു ചിഹ്നം മാത്രമല്ല, അതു വളർച്ചയ്ക്കും മികച്ച ഭരണത്തിനുമുള്ള ശക്തമായ ഒരു ഉപകരണമാണ്. എല്ലാ ഇന്ത്യക്കാരുടെയും ജീവിതങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ധാർമികമായി പ്രചാരണം നടത്തണമെന്ന് എല്ലാ സ്ഥാനാർഥികളോടും അഭ്യർഥിക്കുന്നു. ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെട്ട് വൈവിധ്യമാർന്ന ജനസംഖ്യയുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
പൗരന്മാർ എന്നനിലയിൽ തുറന്ന മനസോടെയും സൗഹാർദ ഹൃദയത്തോടെയും തെരഞ്ഞെടുപ്പിനെ സമീപിക്കണം. വൈവിധ്യമാർന്ന വിഷയങ്ങൾ ശ്രവിക്കുകയും പൊതുഅഭിപ്രായം തേടുകയും ചെയ്യാം. എല്ലാവരെയും ഉൾക്കൊള്ളുന്നതും അവരുടെ ഉന്നമനം ലക്ഷ്യംവയ്ക്കുന്നതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കണമെന്നും എൻയുസിഎഫ് പ്രസ്താവനയിൽ അഭ്യർഥിച്ചു.
സിബിസിഐ ജനറൽ സെക്രട്ടറി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, എൻസിസിഐ ജനറൽ സെക്രട്ടറി റവ. ഐസർ എബനൈസർ, എഎഫ്ഐ ജനറൽ സെക്രട്ടറി റവ. വിജേഷ് ലാൽ എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.