അതിർത്തിത്തർക്കത്തിനു ശാശ്വത പരിഹാരം കാണണം ; ചൈനീസ് പ്രതിരോധമന്ത്രിയോട് രാജ്നാഥ്
Saturday, June 28, 2025 2:41 AM IST
ന്യൂഡൽഹി: പതിറ്റാണ്ടുകളായി ചൈനയുമായി തുടരുന്ന അതിർത്തി തർക്കത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ചൈനീസ് പ്രതിരോധമന്ത്രിയോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ചൈന ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ് സിഒ) പ്രതിരോധമന്ത്രിമാരുടെ യോഗത്തിനിടയിലാണ് ചൈനീസ് പ്രതിരോധമന്ത്രി അഡ്മിറൽ ഡോംഗ് ജനുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്.
അതിർത്തി തർക്കങ്ങളിൽ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ആറു വർഷമായി മുടങ്ങിക്കിടന്നിരുന്ന കൈലാസ് മാനസരോവർ യാത്രയും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
ഗാൽവാൻ താഴ്വരയിൽ ഇരുരാജ്യങ്ങളിലെയും സൈനികർ 2020ൽ ഏറ്റുമുട്ടിയതിനെത്തുടന്ന് ചൈനയുമായി തകർന്ന നയതന്ത്രബന്ധം വീണ്ടെടുക്കലിന്റെ പാതയിൽ പുരോഗമിക്കുന്പോഴാണ് അതിർത്തി തർക്കത്തിനു ശാശ്വതമായ പരിഹാരം ഇന്ത്യ തേടുന്നത്.
അതിർത്തിയിൽനിന്നുള്ള പിന്മാറ്റം, സംഘർഷം ലഘൂകരിക്കൽ, അതിർത്തി ക്രമനിർവഹണം, അതിർത്തി പുനർനിർണയം എന്നീ വിഷയങ്ങളിൽ കൂടിയാലോചനകൾ തുടരാൻ ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ ധാരണയിലെത്തിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ചൈനയിലേക്ക് ഇന്ത്യയിൽനിന്നു നടത്തുന്ന തീർഥയാത്രയായ കൈലാസ് മാനസരോവർ യാത്ര ആറു വർഷത്തിനുശേഷം പുനരാരംഭിക്കുന്നതിൽ ആ രാജ്യം സന്തോഷമറിയിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് എക്സിലൂടെ അറിയിച്ചു. ഗാൽവാൻ താഴ്വര ഏറ്റുമുട്ടൽ നടന്ന് അഞ്ചു വർഷത്തിനുശേഷം ഇതാദ്യമായാണു രാജ്നാഥ് സിംഗ് ചൈന സന്ദർശിക്കുന്നത്.