സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഇനി രണ്ടു തവണ
Thursday, June 26, 2025 1:47 AM IST
സനു സിറിയക്
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു പ്രാവശ്യമായി നടത്താനുള്ള കരട് നയത്തിന് അംഗീകാരം. ഈ അധ്യയനവർഷം (2026) മുതൽ രണ്ടു പ്രാവശ്യം പരീക്ഷ നടത്തുന്നതിനുള്ള അനുമതിയാണ് സിബിഎസ്ഇ നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ടം മേയിലും നടത്താനാണു തീരുമാനം.
ഫെബ്രുവരിയിൽ നടക്കുന്ന ആദ്യപരീക്ഷ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാണ്. ഈ പരീക്ഷയിലെ മാർക്ക് മെച്ചപ്പെടുത്തണമെങ്കിൽ മാത്രം വിദ്യാർഥികൾക്കു രണ്ടാം ഘട്ട പരീക്ഷയെഴുതിയാൽ മതി.
ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷ എന്നിവയിൽനിന്ന് ഏതെങ്കിലും മൂന്നു വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് വിദ്യാർഥികൾക്കു ലഭിക്കുക. ആദ്യഘട്ട പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ പങ്കെടുക്കാത്തവരെ രണ്ടാം ഘട്ട പരീക്ഷ എഴുതാൻ അനുവദിക്കില്ല. അവർക്ക് റിപ്പീറ്റ് വിഭാഗത്തിൽ പരീക്ഷയെഴുതാം.
പരീക്ഷ രണ്ടു പ്രാവശ്യമുണ്ടെങ്കിലും ഇന്റേണൽ മാർക്ക് നിർണയം ഒറ്റത്തവണ മാത്രമായിരിക്കും. ആദ്യപരീക്ഷയിൽ കന്പാർട്ട്മെന്റ് ഫലം ലഭിച്ച വിദ്യാർഥികൾക്ക് കന്പാർട്ട്മെന്റ് വിഭാഗത്തിൽ ആ വർഷം മേയിൽത്തന്നെ രണ്ടാമതും പരീക്ഷയെഴുതാൻ അവസരമുണ്ടാകും. പരീക്ഷകളുടെ ഫലം യഥാക്രമം ഏപ്രിൽ, ജൂണ് മാസങ്ങളിൽ പ്രഖ്യാപിക്കും.
ഫെബ്രുവരിയിലെയും മേയിലെയും പരീക്ഷകൾക്കു പ്രത്യേക രജിസ്ട്രേഷൻ ആവശ്യമാണ്. നിലവിലെ സിബിഎസ്ഇ നിയമപ്രകാരമായിരിക്കും ഫലപ്രഖ്യാപനം. രണ്ടാമത്തെ പരീക്ഷ പൂർത്തിയായശേഷമായിരിക്കും മാർക്ക് ലിസ്റ്റ് ലഭിക്കുക. മാർക്കുകളുടെ പുനർമൂല്യനിർണയം മേയിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയ്ക്കുശേഷമേ സാധിക്കൂ.
ഫെബ്രുവരിയിൽ നടക്കുന്ന ആദ്യപരീക്ഷ പാസായില്ലെങ്കിലും പതിനൊന്നാം ക്ലാസിലേക്കുള്ള അഡ്മിഷന് താത്കാലികമായി അപേക്ഷിക്കാൻ സാധിക്കും. പക്ഷേ മേയിൽ നടക്കുന്ന രണ്ടാംഘട്ട കന്പാർട്ട്മെന്റ് വിഭാഗത്തിലെ പരീക്ഷ പാസായെങ്കിൽ മാത്രമേ അഡ്മിഷൻ സാധുവാകുകയുള്ളൂ.
മൂല്യനിർണയം കാര്യക്ഷമമാക്കുന്നതിനും മൂല്യനിർണയത്തിലെ ആവർത്തനം കുറയ്ക്കുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തൽ.