ശ്രീനാരായണ ഗുരു പ്രകാശസ്തംഭം: മോദി
Wednesday, June 25, 2025 2:37 AM IST
ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ മാനവസമൂഹത്തിനാകെ മുതൽക്കൂട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകാശസ്തംഭമാണു ഗുരു. രാജ്യത്തിനും സമൂഹത്തിനുമായി തീരുമാനങ്ങളെടുക്കുന്പോൾ ഗുരുദേവനെ ഓർക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
മഹാത്മാഗാന്ധിയുടെ പ്രതീകമായാണു പ്രധാനമന്ത്രി മോദിയെ കാണുന്നതെന്നും ഇതുപോലൊരു പ്രധാനമന്ത്രി മുന്പുണ്ടായിട്ടില്ലെന്നും ശിവഗിരി മഠാധിപതിയും ശ്രീനാരായണ ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഗുരുദേവനെ പരാമർശിച്ചതിൽ നന്ദി പറഞ്ഞ സ്വാമി, ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു റോഡു വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, യുഡിഎഫ് കണ്വീനറും എംപിയുമായ അടൂർ പ്രകാശ്, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ പ്രസംഗിച്ചു.
വിജ്ഞാൻ ഭവനിൽ നടന്ന വിവിധ സമ്മേളനങ്ങളിൽ ഡൽഹി മുഖ്യമന്ത്രി രേഖാ ശർമ, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ എംപി, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, ബിജെപി നേതാവ് ബി. രാധാകൃഷ്ണമേനോൻ, വ്യവസായി ഗോകുലം ഗോപാലൻ, ഡോ. എ.വി. അനൂപ്, കെ.ജി. ബാബുരാജൻ, വി.കെ. മുരളീധരൻ, ജി. കോമളൻ, സുരേഷ് കുമാർ മധുസൂദനൻ, എം.കെ. അനിൽ, സുബു റഹ്മാൻ, സംഘാടകസമിതി നേതാക്കളായ കെ.ആർ. മനോജ്, ബാബു പണിക്കർ, ബീന ബാബുറാം, എം.കെ.ജി പിള്ള, എൻ. അശോകൻ, കെ. രഘുനാഥ്, മാനുവൽ മെഴുകനാൽ, ടോണി കണ്ണന്പുഴ, ജയരാജ് നായർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ അസാന്നിധ്യംകൊണ്ടു ശ്രദ്ധ നേടി.