പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ 2000 കോടിയുടെ കരാറിൽ ഒപ്പിട്ടു
Wednesday, June 25, 2025 2:37 AM IST
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിനു പിന്നാലെ രാജ്യത്തെ പ്രതിരോധസംവിധാനം ശക്തിപ്പെടുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി അത്യാധുനിക ആയുധങ്ങൾ വാങ്ങുന്നതിന് 1981.90 കോടി രൂപയുടെ 13 കരാറുകളിൽ പ്രതിരോധമന്ത്രാലയം ഒപ്പിട്ടു.
കരാർപ്രകാരം ആയുധങ്ങൾ അടിയന്തരമായി സേനയുടെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരവിരുദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അതിർത്തിമേഖലകളിലായിരിക്കും ആയുധങ്ങൾ ലഭ്യമാക്കുക.
ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷൻ ആൻഡ് ഇന്റെർഡിക്ഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം, ഇതിന്റെ ലോഞ്ചറുകളും മിസൈലുകളും, വിദൂരനിയന്ത്രിത നിരീക്ഷണ ഡ്രോണുകൾ, ലോയ്റ്ററിംഗ് മ്യൂണിഷനുകൾ, ചെറുകിട ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഹെൽമറ്റുകൾ, വാഹനങ്ങൾ, തോക്കുകളിൽ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നൽകുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തരമായി സേനയ്ക്കായി വാങ്ങുക.
തീവ്രവാദ പ്രവർത്തനങ്ങൾക്കും സുരക്ഷാവെല്ലുവിളികളെ നേരിടുന്നതിനും സൈന്യത്തെ ആധുനികവും തദ്ദേശീയവുമായ സംവിധാനങ്ങൾകൊണ്ടു സജ്ജമാക്കുകയാണ് പുതിയ കരാറുകൾകൊണ്ട് ലക്ഷ്യമിടുന്നത്.
‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം അതിർത്തിമേഖലയിലെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വിശദമായ വിലയിരുത്തൽ സേനകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആയുധസംവിധാനങ്ങൾ സേനയുടെ ഭാഗമാകുന്നത്.