വിമാനസുരക്ഷ: ഗുരുതര വീഴ്ച കണ്ടെത്തിയെന്ന് ഡിജിസിഎ
Wednesday, June 25, 2025 2:37 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ കൃത്യവിലോപങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി വ്യോമയാനമന്ത്രാലയം.
സുരക്ഷാപ്രശ്നങ്ങളിൽ കൃത്യമായ മേൽനോട്ടവും തിരുത്തൽനടപടികളും ഉണ്ടാകുന്നില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡൽഹി, മുംബൈ ഉൾപ്പെടെ പ്രമുഖ വിമാനത്താവളങ്ങളിലാണ് ഡിജിസിഎ സംഘം പരിശോധന നടത്തിയത്.
വിമാനങ്ങളുടെ അറ്റകുറ്റപ്പണിയിൽ കൃത്യത പാലിച്ചിട്ടില്ല. സാങ്കേതിക പ്രശ്നങ്ങള്‍ ടെക്നിക്കല്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തുന്നില്ല എന്നതാണ് കണ്ടെത്തിയ മറ്റൊരു വീഴ്ച.വിമാനങ്ങളിലെ സീറ്റുകള്‍ക്കടിയില്‍ ലൈഫ് വെസ്റ്റുകള്‍ ശരിയായി ഉറപ്പിച്ചിട്ടില്ല എന്നതിനൊപ്പം ലഗേജുകൾ കൊണ്ടുപോകുന്ന ട്രോളികൾ ഉപയോഗശൂന്യമായ നിലയിലാണെന്നും കണ്ടെത്തി.
ഒരു വിമാനത്താവളത്തില്‍ റണ്‍വേയിലെ സെന്‍ട്രല്‍ ലൈന്‍ മാര്‍ക്കിംഗ് മാഞ്ഞ നിലയിലാണ്.വിമാനത്താവളത്തിലെ പുതിയ നിർമിതികളിൽ കൃത്യമായ പരിശോധന നടത്തിയിട്ടില്ല എന്നതാണു മറ്റൊരു നിരീക്ഷണം.
ഡിജിസിഎ ജോയിന്റ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളാണു പരിശോധന നടത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കണമെന്ന് നിർദേശിച്ചതായി ഡിജിസിഎ അറിയിച്ചു.