കേജരിവാൾ രാജ്യസഭയിലേക്ക്?
Tuesday, June 24, 2025 2:28 AM IST
ന്യൂഡൽഹി: പഞ്ചാബിനു പിന്നാലെ ഗുജറാത്തിലും ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ച സാഹചര്യത്തിൽ പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ രാജ്യസഭാംഗമാകാൻ സാധ്യതയേറി.
ഡൽഹി മുൻ മുഖ്യമന്ത്രികൂടിയായ കേജരിവാൾ പഞ്ചാബിൽനിന്നു രാജ്യസഭാംഗമാകുമെന്ന റിപ്പോർട്ടുകൾ പക്ഷേ എഎപി തള്ളി. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം തീരുമാനിക്കുമെന്നും എഎപി വിശദീകരിച്ചു.
രണ്ടു വർഷം മുന്‍പ് പഞ്ചാബ് തൂത്തുവാരിയ ആം ആദ്മി പാർട്ടിയുടെ വിജയത്തിനു പിന്നാലെ കഴിഞ്ഞ തവണ ഡൽഹിയിൽ കേജരിവാളും പാർട്ടിയും തോറ്റന്പിയത് ക്ഷീണമായിരുന്നു. തുടർച്ചയായി മൂന്നു തവണ ജയിച്ച ശേഷമായിരുന്നു കേജരിവാളിന്റെ തോൽവി. ഇതേത്തുടർന്ന് ഡൽഹിയിൽ സജീവമല്ലാതിരുന്ന കേജരിവാൾ ഇനി ദേശീയ രാഷ്ട്രീയത്തിൽ സജീവമായേക്കുമെന്നാണു സൂചന.
പഞ്ചാബിലെ ലുധിയാന, ഗുജറാത്തിലെ വിസവദർ സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞത് എഎപിക്കു നേട്ടമായി. ഗുജറാത്തിലെ ആം ആദ്മിയുടെ സിറ്റിംഗ് എംഎൽഎ ഭൂപേന്ദ്ര ഭയാനി പാർട്ടിയിൽനിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണു വിസവദറിൽ ഉപതെരഞ്ഞെടുപ്പു നടന്നത്.
ബിജെപിയുടെ കിരിത് പട്ടേലിനെ 17,500 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എഎപി മുൻ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ പരാജയപ്പെടുത്തിയത്.
പടിഞ്ഞാറൻ ലുധിയാനയിൽ രണ്ടു തവണ നിയമസഭാംഗമായിരുന്ന കോണ്‍ഗ്രസിലെ ഭരത് ഭൂഷണ് ആഷുവിനെതിരേ 10,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എഎപിയുടെ രാജ്യസഭാംഗമായ സഞ്ജീവ് അറോറ വിജയിച്ചത്.