പ്രതിരോധസേനയ്ക്കു കരുത്തേകാൻ നാല് പിനാക്ക റെജിമെന്റുകൾകൂടി
Tuesday, June 24, 2025 2:28 AM IST
ന്യൂഡൽഹി: പ്രതിരോധസേന യ്ക്കു കൂടുതൽ കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ച പിനാക്ക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾക്ക് നാല് അധിക റെജിമെന്റുകൾകൂടി വരുന്നു.
വരും മാസങ്ങളിൽ ഇതു സാധ്യമാകുമെന്നും രണ്ടു റെജിമെന്റുകളിലെ സൈനികരുടെ പരിശീലനം പുരോഗമിക്കുകയാണെന്നും പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശേഷിക്കുന്ന രണ്ടു റെജിമെന്റുകൾക്കുള്ള ലോഞ്ചറുകളും ഉപകരണങ്ങളും ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്നും അടുത്ത വർഷം പകുതിയോടെ അവ പൂർണമായും പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ആറു പിനാക്ക റെജിമെന്റുകളാണ് സേനയുടെ ഭാഗമായുള്ളത്. ഇവ പാക്കിസ്ഥാന്റെയും ചൈനയുടെ അതിർത്തികളിലായി വിന്യസിച്ചിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ രണ്ടു റെജിമെന്റുകൾ കൂട്ടിച്ചേർക്കുന്നതോടെ എട്ടും അടുത്തവർഷം പകുതിയോടെ അതു പത്തായി ഉയർത്താനുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രമം.
പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണു (ഡിആർഡിഒ) പിനാക്ക റോക്കറ്റ് ലോഞ്ചറുകൾ രൂപകല്പന ചെയ്തത്. റഷ്യൻ നിർമിത ബിഎം21 ന് പകരമായാണ് ഇവ സൈന്യത്തിന്റെ ഭാഗമായത്. 44 സെക്കൻഡിനുള്ളിൽ 72 റോക്കറ്റുകൾ വരെ വിക്ഷേപിക്കാൻ ഇവയ്ക്കു സാധിക്കും.