ഭീകരർക്കെതിരേ വിട്ടുവീഴ്ചയില്ല: പ്രധാനമന്ത്രി
Wednesday, June 25, 2025 2:37 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യക്കാരുടെ രക്തം ചിന്തുന്ന ഭീകരർക്ക് ഒരു അഭയകേന്ദ്രവും സുരക്ഷിതമല്ലെന്ന് ‘ഓപ്പറേഷൻ സിന്ദൂർ’ തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നയം ആഗോളതലത്തിൽ പ്രകടമാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാൻ ഭവനിൽ നടന്ന ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ശതാബ്ദി സമ്മേളനത്തിലാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മോദി പറഞ്ഞത്.
പ്രതിരോധമേഖലയിൽ രാജ്യം സ്വയംപര്യാപ്തമാകുകയാണ്. തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉപയോഗിച്ച് 22 മിനിറ്റിനുള്ളിൽ കീഴടങ്ങാൻ ഇന്ത്യൻ സൈന്യം ശത്രുവിനെ നിർബന്ധിച്ച ‘ഓപ്പറേഷൻ സിന്ദൂറി’ൽ ഈ മാറ്റം വ്യക്തമായി. ഇന്ത്യയിൽ നിർമിച്ച ആയുധങ്ങൾ വരുംകാലങ്ങളിൽ ആഗോള അംഗീകാരവും പ്രശംസയും നേടുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ദേശീയ താത്പര്യത്തിന് അനുയോജ്യമായതിനെ മാത്രം അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ഇന്ത്യ തീരുമാനങ്ങളെടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു, സൈനിക ആവശ്യങ്ങൾക്കായി രാജ്യം വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.