ആനന്ദക്കണ്ണീരോടെ അമ്മ
Thursday, June 26, 2025 1:47 AM IST
ന്യൂഡല്‍ഹി: കൈകൾ കൂപ്പിയുള്ള പ്രാർഥനകൾക്കിടെ കാഴ്ചമറച്ച് കണ്ണീർക്കണങ്ങൾ... ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളുമായി ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേക്കു കുതിക്കുന്നത് ആയിരക്കണക്കിനു കിലോമീറ്റർ അകലെ ലക്നോയിലെ വീട്ടിലിരുന്ന് അമ്മ ആശ ശുക്ല കണ്ണിമ ചിമ്മാതെയാണു കണ്ടുതീർത്തത്. ശുഭാംശുവിന്റെ അച്ഛനും വ്യോമസേന പൈലറ്റുമായിരുന്ന ശംഭു ദയാല്‍ ശുക്ലയും മറ്റു കുടുംബാംഗങ്ങളുമെല്ലാം സമീപത്തുണ്ടായിരുന്നു.
ദൗത്യം വിജയകരമായി പൂർത്തിയാകുന്നുവെന്ന സൂചനകൾ ലഭിച്ചതോടെയാണ് എല്ലാവരുടെയും മുഖത്തെ പിരിമുറുക്കം സന്തോഷത്തിനു വഴിമാറിയത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതികൂടി സ്വന്തമാക്കിയ മകന് എല്ലാവിധ ആശംസകളും നേരുകയാണെന്ന് ആനന്ദക്കണ്ണീരോടെ അമ്മ പിന്നീട് പ്രതികരിച്ചു.
യാത്ര പുറപ്പെടുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് കുടുംബാംഗങ്ങളുമായി ശുഭാംശു വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. “കാത്തിരിക്കൂ, ഞാനിതാ വരുന്നു” എന്ന ഉറച്ച വാക്കുകൾ കുടുംബത്തിന് വലിയ ആത്മവിശ്വാസമാണു നൽകിയത്.
പ്രധാനപ്പെട്ട യാത്രകള്‍ വിജയത്തിലെത്തുന്നതിനുള്ള പരമ്പരാഗത ആചാരങ്ങളിലൊന്നാണിത്. “ദൗത്യം പൂര്‍ത്തിയാക്കിയശേഷം വീണ്ടും അവനെ കാണും’’- ആശ ശുക്ല പറഞ്ഞു. എല്ലാം ദൈവാനുഗ്രഹമെന്നാണ് അച്ഛൻ ശംഭുദയാല്‍ ശുക്ല അഭിപ്രായപ്പെട്ടത്.