അതൃപ്തി പരസ്യമാക്കി ഖാർഗെ
Thursday, June 26, 2025 1:47 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്ഗ്രസിന് ‘ആദ്യം രാജ്യം’ എന്നാണെങ്കിലും എന്നാൽ ചിലർക്ക് ‘ആദ്യം മോദി, പിന്നീട് രാജ്യം’ എന്നാണെന്നും ശശി തൂരിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം.
തരൂരിന്റെ ഇംഗ്ലീഷ് ഭാഷ വളരെ നല്ലതായതിനാലാണ് അദ്ദേഹത്തെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയതെന്നും മോദിയെ പ്രശംസിച്ച തരൂരിന്റെ ലേഖനം വായിച്ചില്ലെന്നും ഖാർഗെ പറഞ്ഞു.
ഇതോടെ കോണ്ഗ്രസ് പ്രവർത്തകസമിതി അംഗവും നാലു തവണ എംപിയുമായ തരൂരും പാർട്ടി നേതൃത്വവും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായി. ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ച് താനെഴുതിയ ലേഖനം ചിലർ സൂചിപ്പിക്കുന്നതുപോലെ നിർഭാഗ്യവശാൽ, പ്രധാനമന്ത്രിയുടെ പാർട്ടിയിൽ ചേരാനുള്ള തന്റെ ചാട്ടത്തിന്റെ സൂചനയല്ലെന്നു തരൂർ തിങ്കളാഴ്ച വ്യക്തമാക്കിയതിനു പിന്നാലെയാണു പുതിയ സംഭവവികാസങ്ങൾ.
എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് എഐസിസി അധ്യക്ഷൻ സ്വന്തം പ്രവർത്തകസമിതി അംഗത്തിനെതിരേയുള്ള അനിഷ്ടം പരസ്യമാക്കിയത്.
തരൂരിനെതിരേ നടപടിയെടുക്കാൻ കോണ്ഗ്രസ് ഭയപ്പെടുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ, “എന്തിനാണു ഭയപ്പെടുന്നത്? രാജ്യത്തെ എങ്ങനെ രക്ഷിക്കാം എന്നതാണു ഞങ്ങളുടെ ആശങ്ക. മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് ആരെങ്കിലും ആശങ്കാകുലരാണെങ്കിൽ, നിങ്ങൾക്ക് അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിക്കാം’’എന്നായിരുന്നു ഖാർഗെ തുറന്നടിച്ചത്.
പ്രതിപക്ഷവും ജനങ്ങളും രാജ്യത്തിനുവേണ്ടി പോരാടുന്ന സൈന്യത്തോടൊപ്പമാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ പറഞ്ഞു. രാജ്യമാണു പരമോന്നതമെന്നും രാജ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുമെന്നുമാണ് കോണ്ഗ്രസ് പറയുന്നതെന്നും ഖാർഗെ വ്യക്തമാക്കി.
കോണ്ഗ്രസ് നിലപാടിനു വിരുദ്ധമായി തുടർച്ചയായി മോദിയെ പുകഴ്ത്തുകയും പാർട്ടിയോട് ആലോചിക്കാതെ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി വീണ്ടും വിദേശയാത്രയ്ക്കു പോയതും തരൂരിനെതിരേ പാർട്ടിയിൽ അമർഷം ശക്തമാക്കി.
തരൂർ പ്രകോപനം തുടർന്നാലും കേരളത്തിൽ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാൽ തിരക്കിട്ടു അച്ചടക്ക നടപടി ഉണ്ടാകില്ല. എന്നാൽ, പാർട്ടിയെ വെല്ലുവിളിക്കുന്ന നിലപാട് തുടരുന്ന തരൂരിനെ വച്ചുപൊറുപ്പിക്കരുതെന്ന് ജയ്റാം രമേശ് അടക്കമുള്ള ഒരുവിഭാഗം വാദിക്കുന്നു. കേരളത്തിലെ കോണ്ഗ്രസ് നേതൃത്വവും തരൂരിന്റെ നിലപാടുകളിൽ കടുത്ത നീരസത്തിലാണ്.