അടിയന്തരാവസ്ഥ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്ന്: മോദി
Thursday, June 26, 2025 1:47 AM IST
ന്യൂഡൽഹി: അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടിയന്തരാവസ്ഥവിരുദ്ധ മുന്നേറ്റം തനിക്കു പഠനാനുഭവമായിരുന്നുവെന്നും നമ്മുടെ ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അതു തന്റെ മനസിൽ ഉറപ്പിച്ചുവെന്നും അടിയന്തരാവസ്ഥയുടെ 50-ാം വാർഷികദിനത്തിൽ മോദി എക്സിൽ കുറിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്പോൾ താനൊരു യുവാവായ ആർഎസ്എസ് പ്രചാരകനായിരുന്നുവെന്ന് മോദി ഓർമിച്ചു. വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുള്ള നിരവധിയാളുകളിൽനിന്നു പഠിക്കാൻ കഴിഞ്ഞുവെന്നും അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടിയ എല്ലാ മനുഷ്യരെയും സല്യൂട്ട് ചെയ്യുകയാണെന്നും മോദി പറഞ്ഞു.
ഇവരുടെ ഒത്തൊരുമിച്ച സമരം മൂലമാണ് അന്നത്തെ കോണ്‍ഗ്രസ് സർക്കാരിന് ജനാധിപത്യം വീണ്ടെടുക്കേണ്ടിവന്നതും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവന്നതും. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഭരണഘടനാ മൂല്യങ്ങൾ മാറ്റിനിർത്തപ്പെട്ടു. മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടുകയും പത്രസ്വാതന്ത്ര്യം ഇല്ലാതാകുകയും ചെയ്തു.
നിരവധി രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും വിദ്യാർഥികളും സാധാരണക്കാരും ജയിലിലായി. അടിയന്തരാവസ്ഥക്കാലത്തു പാർലമെന്റിന്റെ ശബ്ദം നിശബ്ദമാക്കപ്പെട്ടുവെന്നും കോടതികളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും 42-ാം ഭേദഗതി ഇത്തരം ചതിയുടെ പ്രധാനപ്പെട്ട ഉദാഹരണമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.