ആക്സിയം 4 വിക്ഷേപണം വിജയം; ശുഭാംശു ബഹിരാകാശ നിലയത്തിൽ
Thursday, June 26, 2025 1:47 AM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം.
28 മണിക്കൂർ യാത്ര പൂർത്തിയാക്കി ഇന്നു വൈകുന്നേരം നാലരയോടെ സംഘം ബഹിരാകാശ നിലയത്തില്‍ എത്തുമെന്ന് നാസ അറിയിച്ചു. തുടർന്ന് ഡ്രാഗണ്‍ പേടകം അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. 14 ദിവസമാണ് ദൗത്യ കാലയളവ്.
ഇതോടെ രാജ്യത്തുനിന്നു ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും മുപ്പത്തിയൊന്പതുകാരനായ ശുഭാംശു ശുക്ല. ഏഴു തവണയാണ് വിവിധ കാരണങ്ങളാല്‍ ദൗത്യവിക്ഷേപണം മാറ്റിയത്. മോശം കാലാവസ്ഥ, സ്പേസ് എക്സിന്റെ ഫാൽക്കണ്‍9 റോക്കറ്റിൽ കണ്ടെത്തിയ ചോർച്ച, അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിലെ പ്രശ്നങ്ങൾ എന്നിവ കാരണമായിരുന്നു യാത്ര മാറ്റിവച്ചത്.
ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്‍നിന്നുള്ള ടിബര്‍ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍.
ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച (675 ദിവസം) അമേരിക്കക്കാരി പെഗിയാണ് ദൗത്യം കമാൻഡർ. ദൗത്യം നയിക്കുന്നത് മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയാണ്. ഉയാൻസ്കിയും കപുവും മിഷൻ സ്പെഷലിസ്റ്റുകളാണ്.
മൈക്രോ ഗ്രാവിറ്റിയില്‍ അറുപതിലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണു സംഘത്തിന്റെ ലക്ഷ്യം. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം 4.
ഇന്ത്യക്കുവേണ്ടി ഐഎസ്ആര്‍ഒ നിര്‍ദേശിച്ച ഏഴു പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷ്മ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍, ശരീരത്തിന്റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനം, വിത്തുകള്‍ മുളപ്പിക്കലും വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
അവിസ്മരണീയ യാത്ര: ശുഭാംശു
“നമസ്കാരം, എന്റെ പ്രിയപ്പെട്ടവരേ... എന്തൊരു അവിസ്മരണീയ യാത്രയാണിത്. 41 വർഷത്തെ ഇടവേളയ്ക്കുശേഷം നാം ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്.
ഭൂമിയെ സെക്കന്‍ഡില്‍ 7.5 കിലോമീറ്റര്‍ വേഗത്തിലാണ് ഞങ്ങള്‍ വലംവച്ചുകൊണ്ടിരിക്കുന്നത്.എന്റെ ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്. ജയ് ഹിന്ദ്! ജയ് ഭാരത്!” ഡ്രാഗണ്‍ പേടകത്തിൽ ബഹിരാകാശത്ത് എത്തിയശേഷം ശുഭാംശു ശുക്ല പ്രതികരിച്ചു.
ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ
രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടമാണു ലക്നോ സ്വദേശിയും വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല സ്വന്തമാക്കിയത്. 1984ലാണ് റഷ്യയുടെ സോയൂസ് പേടകത്തിൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയത്.
അതേസമയം, രാകേഷ് ശർമയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥിതി ചെയ്യുന്നത്.
109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ഐഎസ്എസ് 1998ൽ അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ ചേർന്നാണു നിർമിച്ചത്.
ബഹിരാകാശത്തെ ‘കേരളസ്പർശം’
ഐഎസ്എസിൽ നടക്കുന്ന ഗവേഷണങ്ങളിൽ മലയാളക്കരയ്ക്കും അഭിമാനിക്കാനേറെയുണ്ട്. കേരളത്തിന്റെ സ്വന്തം വിത്തിനങ്ങളും ഐഎസ്എസിൽ എത്തും. വെള്ളായണി കാർഷിക സർവകലാശാലയാണു വിത്തുകൾ തയാറാക്കിയത്.
നെല്ല്, പയര്‍, തക്കാളി, വഴുതന എന്നീ വിത്തുകളാണ് പരീക്ഷിക്കുന്നത്. പ്രധാനമായും ഐഎസ്എസിലെ മൈക്രോഗ്രാവിറ്റി അവസ്ഥയിൽ വിത്തുകൾക്ക് എന്തെല്ലാം മാറ്റങ്ങളാണുണ്ടാകുക എന്നാണു നിരീക്ഷിക്കുന്നത്. സ്പേസ് ബയോളജി രംഗത്തെ പരീക്ഷണത്തിനു ശുക്ലതന്നെയാണു മേൽനോട്ടം വഹിക്കുക.
ശുഭാംശു ശുക്ലയുടെ ഐഎസ്എസ് സന്ദർശനം ഇസ്രോയുടെ വരുംകാല ദൗത്യങ്ങളുടെ മുന്നോടിയാണ്. 2035ഓടെ സ്വന്തമായി ബഹിരാകാശനിലയം നിർമിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2047ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനും ഇന്ത്യ തയാറെടുക്കുന്നു.
ബഹിരാകാശത്തു മനുഷ്യനെ അയയ്ക്കാനുള്ള ഇന്ത്യയുടെ ദൗത്യം ‘ഗഗൻയാൻ’ പുരോഗമിക്കുന്ന ഘട്ടത്തിലാണ് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സുപ്രധാനദൗത്യം ഏൽപ്പിച്ചത്. ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശയാത്രികനാണെങ്കിലും അന്താരാഷ്ട്ര ബഹിരാകാശനിലയ (ഐഎസ്എസ്) ത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന പേര് ചരിത്രത്തിൽ ശുഭാംശു ശുക്ലയുടേതാകും.
1969ൽ അപ്പോളോ 11ൽ നീൽ ആംസ്ട്രോംഗ് ചന്ദ്രനിലേക്കു യാത്ര തിരിച്ച ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശകേന്ദ്രത്തിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽനിന്നാണു ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നതെന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.
“ഭൂമിയെ വലംവയ്ക്കുന്നു, ജയ് ഹിന്ദ്, ജയ് ഭാരത്’’
ന്യൂഡല്‍ഹി: “ഞങ്ങള്‍ ഭൂമിയെ വലംവയ്ക്കുകയാണ്. മനുഷ്യനെ അയയ്ക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ തുടക്കമാണിത്. ജയ് ഹിന്ദ്, ജയ് ഭാരത്’’- അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള പ്രയാണത്തിനിടെ ഇന്ത്യക്കാര്‍ക്കായി ശുഭാംശുവിന്റെ സന്ദേശം ഇങ്ങനെയായിരുന്നു.
പ്രിയപ്പെട്ടവരെ, 41 വര്‍ഷത്തിനുശേഷം നമ്മള് വീണ്ടും ബഹിരാകാശത്ത് എത്തി. ആശ്ചര്യജനകമായൊരു യാത്രയാണിത്. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തിലാണു ഭൂമിയെ ഞങ്ങൾ ചുറ്റുന്നത്. നിങ്ങളെല്ലാം ഒപ്പമുണ്ടെന്ന് എന്റെ ചുമലിലെ ത്രിവർണപതാക എന്നോടു പറയുകയാണ്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയല്ല, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള രാജ്യത്തിന്റെ ദൗത്യത്തിന്റെ തുടക്കമാണിത്. യാത്രയില്‍ നിങ്ങളെല്ലാവരും ഭാഗമാകണമെന്ന ആഗ്രഹമാണെനിക്ക്. അഭിമാനംകൊണ്ടു മനസ് നിറയണം. എല്ലാവരും ഒരുമിച്ച് ഈ ദൗത്യത്തിലേക്ക് മുന്നേറാം”-ശുഭാംശുവിന്റെ വാക്കുകൾ തുടരുകയാണ്.
ആകാശത്തിനപ്പുറം വളർന്ന്
ന്യൂഡൽഹി: നാലു പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യൻ പതാകയുമായി ശുഭാംശു ശുക്ല ബഹിരാകാശത്ത് എത്തുന്പോൾ രാജ്യത്തെ വ്യോമസേനയ്ക്കും അഭിമാനമുഹൂർത്തം. ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാണ് 39കാരനായ ശുഭാംശു.
ഉത്തർപ്രദേശിലെ ലക്നോയിൽ 1985 ഒക്ടോബർ പത്തിനാണ് ജനനം. ലക്നോയിലെ സിറ്റി മോണ്ടിസോറി സ്കൂളിലെ (സിഎംസ്) പഠനത്തിനുശേഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. 2006 ൽ വ്യോമസേനയുടെ ഭാഗമായി.
മിഗ്-29, ജാഗ്വാർ, ഡ്രോണിയർ-228 ഉൾപ്പെടെ യുദ്ധവിമാനങ്ങളിലായി രണ്ടായിരത്തിലേറെ മണിക്കൂർ പറക്കൽ പരിചയം. ബംഗളൂരു ഐഐടിയിൽനിന്ന് എയ്റോസ്പേസ് എൻജിനിയറിംഗിൽ എംടെക് ബിരുദവും നേടിയിട്ടുണ്ട്.
റഷ്യയിലെ ഗഗാറിന് കോസ്മോനട്ട് ട്രെയിനിംഗ് സെന്ററിലും ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ബഹിരാകാശ പരിശീലനകേന്ദ്രത്തിലും വിപുലമായ പരിശീലനത്തിനു ശേഷമാണ് ആക്സിംഗ് ദൗത്യത്തിനു പുറപ്പെട്ടത്. പ്രൈമറി ക്ലാസില്‍ ഒപ്പം പഠിച്ചിരുന്ന കാംനയാണു ഭാര്യ. ആറുവയസുള്ള ഒരു മകനുണ്ട് ദമ്പതികള്‍ക്ക്.
എട്ടു മിനിറ്റ്, ലക്ഷ്യംകണ്ട് ഫാല്‍ക്കണ്‍ ഭൂമിയിലേക്ക്
ഫ്ലോറിഡ: ശുഭാംശുവിനെയും സംഘത്തെയും വഹിച്ചുള്ള സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു കുതിച്ച് എട്ടാം മിനിറ്റിൽ ലക്ഷ്യസ്ഥാനത്തെത്തി ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി.
ശുഭാംശു ഉൾപ്പെടെ നാലുപേരും ഡ്രാഗണ്‍ ക്യാപ്സൂളില് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലാണിപ്പോള്‍. 28 മണിക്കൂറിനകം ഇവർ ലക്ഷ്യസ്ഥാനത്ത് എത്തും. ആറു തവണ മുടങ്ങിയ യാത്രയുടെ ഏഴാം ദൗത്യവും കല്ലുകടിയോടെയാണു തുടങ്ങിയത്.
സോഫ്റ്റ്വേര്‍ തകരാറിനെത്തുടര്‍ന്ന് കാലാവസ്ഥാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് തടസപ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിക്കാനായതോടെയാണ് റോക്കറ്റ് ഭൂമിയിൽനിന്നു കുതിച്ചത്.