കോൽക്കത്തയിൽ നിയമവിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായി
Saturday, June 28, 2025 2:41 AM IST
കോൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളജിൽ നിയമവിദ്യാർഥിനി കാന്പസിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ മുതിർന്ന രണ്ട് വിദ്യാർഥികളുൾപ്പെടെ മൂന്നുപേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം പെൺകുട്ടിയുടെ രഹസ്യമൊഴി ജുഡീഷൽ മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
ഈ മാസം 25ന് കോളജ് യൂണിയൻ ഓഫീസിനോടു ചേർന്നുള്ള ഗാർഡ് റൂമിലാണ് കൃത്യം നടന്നത്. അക്കഡേമിക് പഠനത്തിന്റെ ഭാഗമായി ചില ഫോമുകളിൽ ഒപ്പിടാനുണ്ടെന്ന വ്യാജേന വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയശേഷം പ്രതികൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നു പെൺകുട്ടി പോലീസിൽ പരാതി നല്കിയിരുന്നു. കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ ജൂണിയർ ഡോക്ടർ മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട് പത്തുമാസം തികയും മുന്പേയാണ് മമത ബാനർജി ബാനർജി സർക്കാരിനെ പിടിച്ചുകുലുക്കി മറ്റൊരു സംഭവമുണ്ടായിരിക്കുന്നത്
പ്രതികളിലൊരാൾ പൂർവവിദ്യാർഥിയാണെന്നും കോളജിലെ നോൺ ടീച്ചിംഗ് വിഭാഗത്തിൽ താത്കാലിക കരാർ ജീവനക്കാരനാണെന്നും കസബ പോലീസ് പറഞ്ഞു. കൂടാതെ, കോളജിലെ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത് യൂണിറ്റ് മുൻ പ്രസിഡന്റും കോൽക്കത്ത സൗത്ത് വിംഗ് മുൻ ഓർഗനൈസേഷൻ സെക്രട്ടറിയുമാണ്.
അഭിഭാഷകനായ ഇയാൾക്ക് തൃണമൂൽ കോൺഗ്രസിലെ പല നേതാക്കളുമായയി അടുപ്പമുണ്ടെന്നാണു വിവരം. കോളജ് ഭരണസമിയുടെ അംഗീകാരത്തോടെയാണ് ഇയാളെ താത്കാലിക ജീവനക്കാരനായി നിയമിച്ചതെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. നയന ചാറ്റർജി ഇന്നലെ പ്രതികരിച്ചു. സെക്യൂരിറ്റി ഗാർഡുമാരാണ് തന്നെ ഈ വിവരം അറിയിച്ചത്. തുടർന്ന് കോളജിലെ രണ്ട് റൂമുകൾ പോലീസ് സീൽ ചെയ്തുവെന്നും അവർ പറഞ്ഞു.
ഇതിനിടെ, കോൺഗ്രസും എസ്എഫ്ഐയും എഐഡിഎസ്ഒയും പ്രധാന പാത ഉപരോധിച്ച് കസബ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലാൽബസാറിലെ സിറ്റി പോലീസ് ആസ്ഥാനത്തിനുമുന്നിൽ പ്രതിഷേധിച്ചവർക്കു നേർക്ക് പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ലാത്തിച്ചാർജ് നടത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്തു.