അഹമ്മദാബാദ് വിമാനാപകടം; യുഎൻ വ്യോമയാന ഏജൻസിയെ അന്വേഷണത്തിന്റെ ഭാഗമാക്കിയേക്കില്ല
Saturday, June 28, 2025 2:41 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസിയുടെ സഹായം ഇന്ത്യ സ്വീകരിച്ചേക്കില്ല. ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ പരിശോധിക്കുന്നതിൽ കാലതാമസം വരുത്തിയെന്ന വിമർശനത്തിനു പിന്നാലെ അന്വേഷണത്തിൽ പങ്കുചേരാൻ യുഎൻ വ്യോമയാന ഏജൻസിയെ അനുവദിക്കില്ലെന്ന് ഇന്ത്യ അറിയിച്ചതായാണു വിവരം.
2014ൽ മലേഷ്യൻ വിമാനം തകർന്നപ്പോഴും 2020 ൽ യുക്രെയ്നിൽ ജെറ്റ്ലൈനർ തകർന്നുവീണപ്പോഴും യുഎൻ വ്യോമയാന ഏജൻസി അന്വേഷണത്തിനു സഹായം നൽകിയിരുന്നു. അതത് രാജ്യങ്ങൾ അന്വേഷണത്തിനു സഹായം ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്.
ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) യാണു നിലവിൽ അന്വേഷണം നടത്തുന്നത്. യുഎൻ ഏജൻസിയുടെ സഹായം ഇന്ത്യ ഇതുവരെ ആവശ്യപ്പെടുകയും യുഎൻ വാഗ്ദാനത്തോടു പ്രതികരിക്കുകയും ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ എഐഎബിയുടെ ഡയറക്ടർ ജനറൽ, ഒരു വ്യോമയാന വിദഗ്ധൻ, എയർ ട്രാഫിക് കണ്ട്രോളിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ, വിമാനനിർമാണ കന്പനിയുടെ മാതൃരാജ്യത്തു (യുഎസ്എ) നിന്ന് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
അപകടത്തിൽ തകർന്ന വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽനിന്നു കഴിഞ്ഞ 13നാണ് ആദ്യത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. രണ്ടാമത്തെ ബ്ലാക്ക് ബോക്സ് 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു ലഭിച്ചു.
ബ്ലാക്ക് ബോക്സുകൾ കഴിഞ്ഞ ചൊവ്വാഴ്ച അഹമ്മദാബാദിൽനിന്നു ഡൽഹിയിലെ എഎഐബി ലാബിൽ എത്തിച്ചിട്ടുണ്ട്.