ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് രണ്ടു ഹെൽമറ്റ് നൽകണം
Sunday, June 29, 2025 2:11 AM IST
ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് വാഹനനിർമാതാക്കൾ രണ്ട് ഹെൽമറ്റുകൾ നിർബന്ധമായി നൽകണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം.
കഴിഞ്ഞ 23ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ നിയമം നിർദേശിച്ചിട്ടുള്ളത്. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയാണ് പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.
പുതിയ ഭേദഗതികൾകൂടി ഉൾപ്പെടുത്തിയുള്ള വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പുറപ്പെടുവിച്ച് മൂന്നു മാസങ്ങൾക്കുള്ളിൽ നിയമം പ്രാബല്യത്തിലാകും. വാഹനനിർമാതാക്കൾ നൽകുന്ന ഹെൽമറ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്.
അടുത്ത വർഷം ജനുവരിക്കുശേഷം നിർമിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങൾക്കും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും (എബിഎസ്) കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനാണ് എൻജിൻ ശേഷി വ്യത്യാസമില്ലാതെ എല്ലാ ഇരുചക്രവാഹനങ്ങൾക്കും എബിഎസ് നിർബന്ധമാക്കുന്നത്.
ഇരുചക്രവാഹനങ്ങൾ പെട്ടെന്നു ബ്രേക്കിടുന്പോൾ ചക്രങ്ങൾ ലോക്കായി പോകുന്നതു തടയാൻ രൂപകല്പന ചെയ്തിട്ടുള്ള എബിഎസ് വഴി വാഹനങ്ങൾ തെന്നിമാറിയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും.
കേന്ദ്രസർക്കാരിന്റെ ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 2022ലുണ്ടായ 1,51,997 റോഡപകടങ്ങളുടെ 20 ശതമാനത്തിലും ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. നിലവിൽ 150 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്കു മാത്രം നിർബന്ധമായിരുന്ന എബിഎസ് അടുത്ത വർഷം മുതൽ എല്ലാ ഇരുചക്രവാഹനങ്ങൾക്കും നിർബന്ധമാക്കുന്നതോടെ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
എന്നാൽ, എബിഎസ് നിർബന്ധമാക്കുന്നതുമൂലം രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വില മൂന്നു മുതൽ അഞ്ചു ശതമാനം വരെ വർധിക്കുമെന്ന് വാഹനവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.