ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
Sunday, June 29, 2025 2:11 AM IST
ഭുവനേശ്വർ: ഒഡീഷയില്‍ കുഷ്ഠരോഗികൾക്കിടയിൽ സേവനം ചെയ്തിരുന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെഞ്ചു ഹാന്‍സ്ദ മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ഒഡീഷയിൽ മാധ്യമപ്രവര്‍ത്തകനായ ദയാശങ്കർ മിശ്രയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത്.
ആരുടെയെങ്കിലും പ്രേരണയിലോ സ്വാധീനത്തിലോ അല്ല താന്‍ ക്രിസ്തുമതം സ്വീകരിച്ചതെന്നും തന്റെ മനഃസാക്ഷിയുടെ തീരുമാനപ്രകാരമാണു ക്രിസ്ത്യാനിയായതെന്നും ചെഞ്ചു വ്യക്തമാക്കി. കുറ്റബോധത്താല്‍ നീറിക്കഴിഞ്ഞിരുന്ന താനിന്ന് മനഃസമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നും അയാള്‍ പറഞ്ഞു.
“നിര്‍ദോഷിയായ ആ വിദേശിയെയും മക്കളെയും കൊന്നതിന്റെ പശ്ചാത്താപത്താല്‍ ഇക്കാലമത്രയും ഞാന്‍ വെന്തുരുകുകയായിരുന്നു. അറിവില്ലാത്ത കാലത്ത് സംഭവിച്ചുപോയതാണ്. എന്റെ ഏറ്റവും അടുത്ത ബന്ധുക്കളെല്ലാം നഷ്ടപ്പെട്ടു. ഭാര്യ ഏതാനും വര്‍ഷം മുമ്പ് മരിച്ചു.
രണ്ട് സഹോദരിമാരും അടുത്ത ബന്ധുക്കളില്‍ ചിലരും പെട്ടെന്ന് ലോകത്തോടു വിട പറഞ്ഞു. ഈ മരണങ്ങള് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഞാന്‍ മനഃസുഖം തേടി പോയ സ്ഥലങ്ങള്‍ നിരവധിയാണ്. എനിക്ക് എങ്ങുനിന്നും സമാധാനം കിട്ടിയില്ല. ഒടുവിൽ ഞാന്‍ ക്രിസ്തുവില്‍ രക്ഷതേടി അഭയം പ്രാപിച്ചു.
ആരും എന്നെ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ എന്താണു ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല. മനുഷ്യനെ ദ്രോഹിക്കുന്ന പണികളാണ് ചെയ്യുന്നത്. എന്റെ അന്തരാത്മാവിന്റെ പ്രേരണയാലാണു ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്കു വന്നത് ”- ചെഞ്ചു അഭിമുഖത്തില്‍ പറഞ്ഞു.
തടവിൽ കഴിഞ്ഞ സമയത്ത് ഒരു വൈദികനും ചെങ്കുവിനെ ഉപദേശിച്ചില്ലെന്ന് കത്തോലിക്കാ വൈദികനായ ഫാ. അജയ് കുമാർ സിംഗ് പറഞ്ഞു. ഏതെങ്കിലും വൈദികന്റെയോ പാസ്റ്ററുടെയോ ഉപദേശത്തിലോ വാക്കുകളിലോ ആകൃഷ്ടനായിട്ടല്ല ചെഞ്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ചെങ്കുവിന്റെ ഗ്രാമത്തില്‍ നിരവധി പേര് ക്രൈസ്തവ സഭകളില്‍ ചേര്‍ന്നിട്ടുണ്ട്.
വലിയതോതില്‍ ഒഡീഷയിലെ ദളിത്- ഗോത്രവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവർ പീഡനം അനുഭവിക്കുന്നുണ്ട്. ബിജെപി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവ വേട്ടയാടല്‍ ഒരു പാട് വര്‍ധിച്ചിട്ടുണ്ടെന്നും ഫാ. അജയകുമാര്‍ പറഞ്ഞു.
അറസ്റ്റ് ചെയ്തത് 51 പേരെ
സംഭവത്തിൽ ആദ്യം 51 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ വിചാരണയുടെ ആദ്യഘട്ടത്തിൽ ഇതിൽ 37 പേരെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതി ദാരാസിംഗ്, മഹേന്ദ്ര ഹെംബ്രാം എന്നിവരുൾപ്പെടെ 14 പേരെയാണു വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിൽ 11 പേരെ പിന്നീട് ഒഡീഷ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
25 വർഷം ജയിൽശിക്ഷയനുഭവിച്ച ദാരാസിംഗിനെയും മഹേന്ദ്ര ഹെംബ്രാമിനെയും കഴിഞ്ഞ ഏപ്രിലിൽ ഒഡീഷ സർക്കാരിന്റെ ശിപാർശപ്രകാരം "സദ്സ്വഭാവം' കണക്കിലെടുത്ത് മോചിപ്പിച്ചിരുന്നു.
ലോകം ഞെട്ടിയ അരുംകൊല
1999 ജനുവരി 22ന് അര്‍ധരാത്രി വാഹനത്തില്‍ കിടന്നുറങ്ങിയ 58കാരനായ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളായ പത്തുവയസുള്ള ഫിലിപ്പിനെയും ആറുവയസുകാരനായ തിമോത്തിയെയും കിയോഞ്ച്ഹാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍ വച്ചാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ചുട്ടെരിച്ചത്.
ദാരാസിംഗ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തില്‍ നടന്ന ഹീനകൃത്യം ലോകത്തെയാകെ നടുക്കിയിരുന്നു. ദാരാസിംഗിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കെടുത്ത പ്രതികളിലൊരാളായിരുന്നു അന്ന് പതിനാലുകാരനായ ചെഞ്ചു ഹാന്‍സ്ദ.
ഒമ്പതു വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ തടവുശിക്ഷ അനുഭവിച്ചു. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഇയാള്‍ ഗോ സംരക്ഷക സേനാ തലവനും ഗുണ്ടാ നേതാവുമായിരുന്ന ദാരാ സിംഗിന്റെ അടുത്ത അനുയായിയായിരുന്നു.
ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്റ്റെയിന്‍സും കുടുംബവും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ കൊടുംക്രൂരത കാട്ടിയത്.
ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസും മകള്‍ എസ്്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. മിഷനറിമാരുടെ രക്തം പതിഞ്ഞ ഈ പ്രദേശത്ത് സംഭവത്തിനുശേഷം നിരവധി പേര് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു.