ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി
Sunday, June 29, 2025 2:11 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ശുഭാംശു ശുക്ലയും സംസാരിച്ചു. ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ആദ്യചുവടുവയ്പാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശത്തിലേക്കുള്ള തന്റെ യാത്ര വ്യക്തിപരമായ നേട്ടമല്ലെന്നും രാജ്യത്തിന്റെ കൂട്ടായ വളർച്ച മൂലമുള്ളതാണെന്നും നാലു പതിറ്റാണ്ടിനുശേഷം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു പറഞ്ഞു. വീഡിയോ സ്ട്രീമിങ്ങിലൂടെയായിരുന്നു ആശയവിനിമയം.
ബഹിരാകാശത്ത് ദേശീയ പതാക പാറിച്ചതില്‍ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു പ്രധാനമന്ത്രി പറഞ്ഞു. "താങ്കൾ ഇപ്പോള്‍ ജന്മഭൂമിയില്‍നിന്നും ഏറെ അകലെയാണെങ്കിലും രാജ്യത്തെ ജനമനസിന്റെ തൊട്ടരികിലാണ്.
ശുഭം എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്. ഈ സമയം നമ്മള് രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്'-പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ നിലയത്തിലെ ദിവസങ്ങളെക്കുറിച്ചും ശുഭാംശുവിന്റെ ആരോഗ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ബഹിരാകാശത്തെത്തിയതിനു ശേഷം ആദ്യം തോന്നിയത് എന്തെന്ന ചോദ്യത്തിന് "അതിര്‍ത്തികളൊന്നും കാണാനില്ല' എന്നതായിരുന്നു മറുപടി. ബഹിരാകാശത്തുനിന്നും കാണുന്പോൾ ഭൂപടത്തിലേക്കാൾ വലുതും വിശാലവുമാണ് ഇന്ത്യയെന്നു തോന്നും.
ബഹിരാകാശ നിലയത്തിൽ എല്ലാം ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമാണ്. ഉറക്കം വലിയ വെല്ലുവിളിയാണെന്നും ശുഭാംശു ശുക്ല പ്രധാനമന്ത്രിയോടു പറഞ്ഞു.