പുരി രഥോത്സവത്തിൽ തിക്കിലും തിരക്കിലും മൂന്നു മരണം
Monday, June 30, 2025 1:45 AM IST
പുരി: ഒഡിഷയിലെ പുരി രഥയാത്രയ്ക്കിടെ വീണ്ടും അപകടം. ഇന്നലെ പുലർച്ചെ നാലരയോടെ ശ്രീ ഗുണ്ടിച ക്ഷേത്രത്തിനുസമീപം രഥഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു.
അന്‍പതോളം പേർക്കു പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. ക്ഷേത്രത്തിനുസമീപം നിർത്തിയിട്ടിരുന്ന രഥത്തിനുസമീപം ആയിരക്കണക്കിനുപേർ ഒത്തുകൂടിയിരുന്നു. ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ രണ്ട് ട്രക്കുകളിലായി രഥത്തിന് സമീപത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം.
പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള ഗുണ്ടിച ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു രഥയാത്രക്കിടെ അപകടം. ജഗന്നാഥക്ഷേത്രത്തിനുസമീപം 2008 ലും 2012 ലും 2015ലും അപകടമുണ്ടായിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ സിദ്ധാർഥ ശങ്കറിനെയും എസ്.പി വിനീത് അഗർവാളിനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി മോഹൻ മാജി നിർദേശം നൽകി. മറ്റ് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. ഞായറാഴ്ച ക്ഷേത്രത്തിനു സമീപമുണ്ടായ തിക്കിലും തിരക്കിലും അഞ്ഞൂറിലേറെപ്പേർക്ക് പരിക്കേറ്റിരുന്നു. വലിയ ഉയരത്തിലുള്ള രഥത്തിന്റെ കയറുകള്‍ പിടിക്കാന്‍ ഭക്തര്‍ തിരക്കുകൂട്ടിയതാണ് അപകടകാരണമായത്.