ഇ- വോട്ടിംഗ് സംവിധാനം പരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം ലേഖകൻ
Monday, June 30, 2025 1:45 AM IST
ന്യൂഡൽഹി: ബിഹാറിലെ ആറ് മുൻസിപ്പൽ കൗണ്‍സിൽ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 36 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും മൊബൈൽ ആപ്പിലൂടെ വോട്ടിംഗ് പരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇഎസ്ഇസിബിഎച്ച്ആർ, സിഡാക് തുടങ്ങിയ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് രാജ്യത്ത് ആദ്യമായി മൊബൈലിലൂടെയുള്ള വോട്ടിംഗ് പരീക്ഷിച്ചത്.
കിഴക്കൻ ചന്പാരനിലെ പക്രിദയാലിൽ നിന്നുള്ള വിഭ ദേവിയും മുന്ന കുമാറുമാണ് മൊബൈലിലൂടെ തങ്ങളുടെ സമ്മതിദാന അവകാശം രാജ്യത്ത് ആദ്യമായി രേഖപ്പെടുത്തിയവർ.
ആകെ വോട്ടർമാരിൽ 69.49 ശതമാനം പേരും ഇ വോട്ടിംഗിലൂടെ വോട്ട് രേഖപ്പെടുത്തിയതായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ. മുൻകൂർ രജിസ്ട്രേഷൻ മുഖേനയാണ് തെരഞ്ഞെടുപ്പിൽ ആപ്പ് സംവിധാനം പ്രവർത്തിക്കുന്നത്. പോളിംഗ് ബൂത്തുകളിൽ നേരിട്ട് എത്തി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്കായിരിക്കും ഇത് കൂടുതലും ഉപകാരപ്പെടുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
അതേസമയം ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്സ്ട്രോണിക് വോട്ടിംഗ് സംവിധാനം ഉപയോഗിക്കുമോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ മാത്രമാണ് ഇ വോട്ടിംഗ് സംവിധാനം നിലവിലുള്ളത്.