ഐടി മേഖലയിൽ ജോലി ചെയ്യുമ്പോഴും കത്തുന്ന സൂര്യനു കീഴിലെ കൃഷിയിടത്തെയും കർഷകരെയും മറക്കാതെ, കിട്ടുന്ന സമയമൊക്കെ മണ്ണിൽ പൊന്നുമത്തൻ വിളയിക്കുകയാണ് മൂവാറ്റുപുഴ ആയവന ഉപ്പൂട്ടുങ്കൽ ഷോണ്‍ ജോഷി.
പച്ചക്കറി കൃഷിക്കു നൽകുന്ന സാധാരണ പരിചരണവും അൽപം ശ്രദ്ധയും നൽകി തണ്ണിമത്തൻ കൃഷി വിജയിപ്പിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ കർഷകൻ. വേനൽ വിളയായി പച്ചക്കറി കൃഷി ചെയ്തു വരുന്നതിനിടയിലാണ് തണ്ണിമത്തൻ കൃഷി പരീക്ഷിച്ചാലോ എന്ന ഒരു തോന്നൽ ഷോണിനുണ്ടാവുന്നത്.
പരീക്ഷണമെന്ന നിലയിൽ നോക്കിയ തണ്ണിമത്തൻ എന്ന വേനൽക്കാല കൃഷി ഇപ്പോൾ വിജയകരമായി നാലു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പരമാവധി നനവു നിൽക്കുന്ന എന്നാൽ, വെയിൽ ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് അനുയോജ്യമെന്ന് ഷോണ്‍ പറഞ്ഞു.
നെൽപ്പാടം പോലെയുള്ള താഴ്ന്ന, നിരപ്പായ കൃഷിയിടം പരിപാലനം എളുപ്പമാക്കും. ഉയർന്ന് അല്പം ചെരിവുള്ള പ്രതലത്തിലാണ് ഷോണ്‍ കൃഷി ചെയ്യുന്നത്. കൃഷി ആണ്ടുവട്ടം തുടർച്ചയായി ചെയ്യാൻ പദ്ധതിയുള്ളതിനാൽ കൃഷിയിടം മുഴുവൻ പൈപ്പു സ്ഥാപിച്ച് ഡ്രിപ്പ് ഇറിഗേഷനിലൂടെയാണ് തണ്ണിമത്തന് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്.

ഇഞ്ചി, മഞ്ഞൾ, കൂർക്ക, മധുരക്കിഴങ്ങ് തുടങ്ങിയ കൃഷികൾക്ക് തടം എടുക്കുന്ന പോലെയാണ് തണ്ണി മത്തൻ കൃഷിക്കും നിലമൊരുക്കേണ്ടത്. ഇളക്കിയ മണ്ണിന്റെ അമ്ലത്വം സമീകൃതമാക്കാൻ ഡോളോമൈറ്റ് ചേർക്കും. പച്ചിലവളം, കാലിവളം ഉൾപ്പെടെ അടിവളമായി ഇടും. ഇതിനു മുകളിലൂടെയാണ് പൈപ്പു സ്ഥാപിച്ച് ജലസേചനം ഒരുക്കുന്നത്.
പുല്ലും പാഴ്ചെടികളും വളരുന്നത് ഒഴിവാക്കാൻ മൾച്ചിംഗ് ഷീറ്റ് പുതയിട്ട് നിശ്ചിത അകലത്തിലുള്ള ചെറുകുഴികളിലാണ് വിത്തിടുന്നത്. വിത്തിട്ടാൽ 90-100 ദിവസത്തിനകം വിളവെടുക്കാം. അഞ്ചാം ദിവസം മുളപൊട്ടി ഇല വിരിയാൻ തുടങ്ങും.
പൂവിരിയും വരെ ഒന്നിടവിട്ട ദിവസങ്ങളിലും അതിനുശേഷം ദിവസേനയും നന കൊടുക്കണം. രണ്ടാഴ്ചതോറും പച്ചക്കറി കൃഷിക്കുള്ള മൈക്രോ ന്യൂട്രിയന്റ്സ് വളം ചെയ്യും. പച്ചക്കറി കൃഷിയുടെ പതിവു പോലെ തന്നെ പുഴുശല്യം തണ്ണിമത്തൻ ഇലകളേയും ബാധിക്കാറുണ്ടെങ്കിലും തണ്ടിനും തണ്ണിമത്തനും കാര്യമായ ഉപദ്രവം ഉണ്ടാക്കാതെ സാധാരണ മരുന്നു പ്രയോഗത്തിൽ തന്നെ നിയന്ത്രണ വിധേയമാകാറുണ്ട്.
പൊള്ളാച്ചിയിൽ നിന്നാണ് മികച്ചയിനം വിത്ത് സംഘടിപ്പിക്കുന്നത്. രണ്ടേക്കർ കൃഷിക്ക് ഏകദേശം 250 ഗ്രാം വിത്തു മതി. ഏകദേശം നൂറു ദിവസം കണക്കാക്കി നവംബർ, മാർച്ച് മാസങ്ങളിലായി രണ്ടു തവണ സീസണലായി കൃഷി ചെയ്യാം.

തുടർന്ന് തടം അതേപോലെ നിലനിർത്തിയുള്ള ഇതര കൃഷികളും ചെയ്യാം. വീണ്ടുമെത്തുന്ന നവംബറിൽ തടമൊരുക്കി തണ്ണി മത്തൻ കൃഷി ആവർത്തിക്കാവുന്നതാണ്. ഒന്‍പതു കിലോ വരെ തൂക്കമുള്ള തണ്ണി മത്തൻ ഷോണിനു ലഭിച്ചു.
കാലാവസ്ഥക്ക് അനുകൂലമായി അതതു സമയങ്ങളിൽ കൂടുതൽ ആവശ്യക്കാരുള്ള കൃഷികൾ ചെയ്താൽ ലാഭകരമാക്കാമെന്ന് അവിവാഹിതനായ ഈ ടെക്കി പറയുന്നു.
റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ പിതാവ് ജോഷി ജോർജ്, നഴ്സായി ജോലി ചെയ്തിരുന്ന മാതാവ് സോളി എന്നിവരും ഷോണിന്റെ കാർഷിക പരീക്ഷണങ്ങൾക്ക് ഒപ്പമുണ്ട്. ജെഫ്രി, അലൻ എന്നിവരാണ് സഹോദരങ്ങൾ.
ഫോണ്‍: 9746686416
Tags : Agriculture Karshakan Shawn Joshy