വരണ്ടുണങ്ങിയ മണ്ണിൽ മഴ വീണ് നനഞ്ഞു കുതിർന്നാൽ റംബുട്ടാൻ നടാൻ സമയമായി. വളർച്ചയുടെ ഘട്ടത്തിലും കായ്കളാകുമ്പോഴും സദാ നനവ് ആവശ്യമായതിനാൽ ജലസേചന സൗകര്യം പ്രധാനം. മേയ്-ജൂണ് മാസങ്ങളിൽ പുതുകൃഷി ആരംഭിക്കാം.
പൈനാപ്പിൾ കൃഷിയുമായി താരതമ്യം ചെയ്യുന്പോൾ പരിപാലന ചെലവ് കുറവാണെന്നും എന്നാൽ, വിളവെടുപ്പിനോടനുബന്ധിച്ചാണ് കൂടുതലായി ഉത്പാദന ചെലവ് ഉണ്ടാകുന്നതെന്നും കഴിഞ്ഞ മൂന്നു വർഷമായി 35 ഏക്കറോളം റംബുട്ടാൻ കൃഷി ചെയ്യുന്ന വാഴക്കുളത്തെ മന്ന പൈനാപ്പിൾസ് ഉടമകളായ ഗ്രീൻ വിൻസെന്റ്, സിബി ജോർജ് എന്നിവർ പറയുന്നു.
ഇടുക്കി ജില്ലയിലെ ഉടുന്പന്നൂർ, എറണാകുളം ജില്ലയിലെ പെരുന്പാവൂർ, ആയവന, കാവക്കാട്, എന്നിവിടങ്ങളിലാണ് നിലവിൽ ഇവർക്ക് കൃഷിയുള്ളത്. നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് റംബുട്ടാൻ കൃഷിക്ക് ഏറ്റവും ഉത്തമം.
ഒന്നര മുതൽ രണ്ടര വരെ അടി ആഴത്തിലും വിസ്തൃതിയിലും കുഴിയെടുത്ത് അതിൽ പച്ചില കന്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, മണ്ണിര കന്പോസ്റ്റ് തുടങ്ങിയവ ഉൾപ്പെടെ അടിവളമായി ചേർത്ത് കുഴി മൂടുന്നു.
ഇതിലേക്കു തൈ ഇറക്കിയാണ് നടുന്നത്. ബഡ് ചെയ്ത തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. എൻ പതിനെട്ട് എന്ന ഇനമാണ് ഇവർ ഉപയോഗിച്ചിട്ടുള്ളത്. കുഴികൾ തമ്മിൽ 20-30 അടി അകലം പാലിച്ചിട്ടുണ്ട്.
മരം ഉയർന്ന് ഇല ചൂടും വരെ തന്നാണ്ട് ഇടവിള കൃഷികൾ ചെയ്യാവുന്നതാണ്. ഇല ചൂടി തണൽ ആകുന്നതിനാൽ പൈനാപ്പിൾ കൃഷി ചെയ്താൽ മൂന്നാം തവണ ഉത്പാദന നഷ്ടം ഉണ്ടാകും. മൂന്നു മാസം തോറും തോട്ടങ്ങളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ചാണക സ്ലറിയിൽനിന്ന് ജീവാമൃത ലായനി വളമായി ചേർക്കുന്നു.
വളർച്ചയുടെ തോതനുസരിച്ച് വിവിധ ഘട്ടങ്ങളിൽ യൂറിയ, പൊട്ടാഷ് തുടങ്ങിയവ ആവശ്യമെങ്കിൽ മണ്ണിൽ ചേർത്തു നൽകും. തോട്ടത്തിൽ വളരുന്ന പാഴ് പുല്ലും ഇതര ചെടികളും മുറിച്ച് മണ്ണിൽ ചേർക്കുന്നു. ഇവ ദ്രവിച്ചും പൊടിഞ്ഞും വളമായി മാറുന്നു.
കീടബാധ പൊതുവേ കുറവാണ്. ഉണ്ടായാൽ തന്നെ സാധാരണ തോതിലുള്ള ജൈവ കീടനാശിനി തന്നെ ഫലപ്രദമാണ്. അഥവാ കീടബാധിതമായ ശിഖരങ്ങൾ മുറിച്ചു നീക്കം ചെയ്തും കീടബാധ നിയന്ത്രിക്കാം.
തോട്ടങ്ങളിൽ സ്പ്രിങ്ക്ളർ ഉപയോഗിച്ചാണ് ജലസേചനം. ചെടികൾക്ക് എപ്പോഴും നനവു നിലനിർത്തുന്ന രീതിയിൽ ജലവിതരണം ക്രമീകരിക്കും. മൂന്നാം വർഷം മുതൽ ഉത്പാദനക്ഷമത കൂടും.

രണ്ടാം വർഷം പൂവിടുമെങ്കിലും കായ്കൾ എണ്ണത്തിലും വലിപ്പത്തിലും കുറവായിരിക്കും. മൂന്നാം വർഷം മുതൽ ഓരോ വർഷവും ഉത്പാദനക്ഷമത കൂടുന്നതായാണ് കണ്ടു വരുന്നതെന്ന് ഗ്രീനും സിബിയും പറയുന്നു.
ശരാശരി മുപ്പതു കിലോയോളം മൂന്നാം വർഷം മുതലുള്ള കാലയളവിൽ ഒരു മരത്തിൽനിന്നു ലഭിക്കുന്നതാണ്. കാലാവസ്ഥ അനുസരിച്ച് പൂവിടലും പഴം വിളവെടുപ്പിനു പാകമാകലും കൃത്യത പാലിക്കാതെ വരുന്നുണ്ട്.
പക്ഷികളിൽനിന്നു രക്ഷിക്കാൻ സുരക്ഷിതമായി വല വിരിക്കുന്നതും പഴങ്ങൾ മുറിച്ചെടുക്കുന്നതുമാണ് പ്രധാന പണി. ഓരോ വിളവെടുപ്പു കഴിയുമ്പോഴും വലകൾ നീക്കം ചെയ്തു സുരക്ഷിതമായി സൂക്ഷിക്കണം.
നിശ്ചിത പരിധി വിട്ട് ഉയർന്നു പോകുന്ന ശിഖരങ്ങൾ മുറിച്ച് വലവിരിക്കാൻ പാകത്തിൽ സജ്ജീകരിക്കണം. അന്പത് അടിയിലേറെ ഉയരം വരുന്ന ഇവയ്ക്ക് ശരാശരി ഇരുപത്തഞ്ചു വർഷം ആയുസും ഉള്ളതായി കാണുന്നു.
പഴങ്ങൾക്ക് ഒരു ദിവസം മാത്രമേ കാഴ്ചയിലേ പുതുമ നില നിർത്താനാകൂ എന്നതിനാൽ വിപണി ഉറപ്പാക്കുന്നത് സാന്പത്തിക നഷ്ടം കുറയ്ക്കാൻ പര്യാപ്തമാകുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
റംബുട്ടാന്റെ ജന്മദേശമായ മലായ് ദ്വീപിലെ മലായ് ഭാഷയിൽ രോമനിബിഡമായ എന്നർത്ഥം വരുന്ന റംബുട്ട് എന്ന വാക്കിൽനിന്നാണ് റംബുട്ടാൻ എന്ന പേരുണ്ടായത്.
പഴങ്ങളുടെ രാജകുമാരി എന്നും ദേവതകളുടെ ഭക്ഷണം എന്നും വിളിപ്പേരുള്ള റംബുട്ടാൻ വൈറ്റമിൻ സിയുടെ കലവറയും സ്വാദിഷ്ഠവും സന്പുഷ്ടവുമാണ്.
ഫോണ്: 9447871863.
Tags : Rambutan Rain Agriculture