കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇടുക്കിയിൽ പോളിംഗ് ഇടിഞ്ഞു
Sunday, April 28, 2024 3:38 AM IST
തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് മുന്നണി സ്ഥാനാർഥികളുടെ ജയപരാജയം സംബന്ധിച്ചുള്ള കണക്കുക്കൂട്ടലുകൾ തെറ്റിക്കുമോ? തെരഞ്ഞെടുപ്പിനെത്തുടർന്നു സ്ഥാനാർഥികളും മുന്നണിപ്രവർത്തകരും തലപുകഞ്ഞ് ആലോചിക്കുന്നതും ഇതു തന്നെയാണ്.

പോളിംഗ് ശതമാനത്തിലെ ഇടിവ് തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് മൂന്നു മുന്നണികളെങ്കിലും അതോടൊപ്പം ആശങ്കയുമുണ്ട്. തങ്ങൾക്ക് വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലിൽ തന്നെയാണ് എൽഡിഎഫും യുഡിഎഫും.

ഇത്തവണ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ 66.55 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലിത് 76.34 ശതമാനമായിരുന്നു. ഇതനുസരിച്ച് 9.79 ശതമാനത്തിന്‍റെ കുറവാണുണ്ടായിരിക്കുന്നത്. 2014-ൽ 70.08 ശതമാനമായിരുന്നു പോളിംഗ്. ചരിത്രത്തിൽ ആദ്യമായാണ് പോളിംഗ് ശതമാനത്തിൽ ഇത്രയും കുറവുണ്ടാകുന്നത്.

കടുത്ത ചൂടും നാട്ടിൽനിന്നു പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് കുട്ടികൾ പോയതുമാണ് പോളിംഗ് ശതമാനം കുറയാൻ കാരണമെന്നാണ് മുന്നണികളുടെ പൊതുവേയുള്ള വിലയിരുത്തൽ.

ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിൽ കാര്യമായ കുറവാണ് ഇക്കുറി ഉണ്ടായിട്ടുള്ളത്. കോതമംഗലത്ത് കൂടിയ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ തൊടുപുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിംഗ് നടന്നിട്ടുള്ളത്.

കോതമംഗലം, ഉടുന്പൻചോല എന്നിവിടങ്ങളിലും സാമാന്യം ഭേദപ്പെട്ട പോളിംഗുണ്ടായി. കാർഷിക, തോട്ടം മേഖലകളായ ദേവികുളം, പീരുമേട്, ഇടുക്കി എന്നിവിടങ്ങളിൽ പോളിംഗ് കുറഞ്ഞത് ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകളിൽ വിള്ളൽ വീഴാൻ കാരണമായേക്കും.

ചൂടേറിയ പ്രചാരണവും ഫലം കണ്ടില്ല

തൊടുപുഴ: ഇടുക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈറേഞ്ചിനെ അപേക്ഷിച്ച് ലോ റേഞ്ചിൽ പോളിംഗ് ശതമാനം നേരിയ തോതിൽ ഉയർന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും ഹൈറേഞ്ചിലെ കാർഷിക, തോട്ടം മേഖലകളിലെ വോട്ടുകളായിരുന്നു മൂന്നു മുന്നണികളുടെയും നിർണായക ഘടകം. ഈ മേഖലയിലെ കർഷകരും തോട്ടം തൊഴിലാളികളും വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തിൽ കൃത്യത പുലർത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തവണ കാർഷിക തോട്ടം മേഖലകൾ ഉൾപ്പെടുന്ന ദേവികുളം, പീരുമേട്, ഉടുന്പൻചോല താലൂക്കുകളിൽ പോളിംഗ് ശതമാനം കുറഞ്ഞു. ഇതു മൂന്നു മുന്നണികൾക്കും തിരിച്ചടിയായെന്നാണ് സൂചന. കാർഷിക മേഖല ഉൾപ്പെടുന്ന തൊടുപുഴയിലും വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായി.

ഹൈറേഞ്ചിലെ ബുത്തുകളിൽ രാവിലെ മെച്ചപ്പെട്ട പോളിംഗ് നടന്നെങ്കിലും ചൂട് വർധിച്ചതോടെ പല ബൂത്തുകളിലും വോട്ടർമാരുടെ എണ്ണം നന്നേ കുറഞ്ഞു. തോട്ടങ്ങളിൽ അവധിയായിട്ടു കൂടി വോട്ടു രേഖപ്പെടുത്താനെത്തിയവരുടെ എണ്ണത്തിൽ വലിയ കുറവു സംഭവിച്ചു. തോട്ടം, കാർഷിക മേഖലകളിലെ പുതുതലമുറ വോട്ടെടുപ്പിൽ കാര്യമായി പങ്കെടുക്കാതിരുന്നതും പോളിംഗ് ശതമാനം കുറയ്ക്കാനിടയാക്കി.

ദേവികുളം അസംബ്ലി മണ്ഡലത്തിൽ ഇത്തവണ 1,07,427 പേരാണ് വോട്ടു ചെയ്തത്. 1,66,678 ആയിരുന്നു ആകെ വോട്ടർമാരുടെ എണ്ണം. ഉടുന്പൻചോലയിൽ ആകെയുള്ള 1,69,950 വോട്ടർമാരിൽ 1,16,439 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. പീരുമേട്ടിൽ 1,76,767 വോട്ടർമാരിൽ 1,15,861 പേർ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്.

കാർഷിക മേഖല ഉൾപ്പെടുന്ന ഇടുക്കി മണ്ഡലത്തിൽ ആകെയുള്ള 1,86,522 വോട്ടർമാരിൽ 1,18,366 പേരാണ് വോട്ടു ചെയ്തത്. ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും ഇടുക്കി മണ്ഡലത്തിലാണ്. ലോ റേഞ്ചായ തൊടുപുഴയിൽ ആകെയുള്ള 1,91,618 വോട്ടർമാരിൽ 1,25,621 പേരാണ് വോട്ട് ചെയ്തത്.

മൂവാറ്റുപുഴയിൽ ആകെ 1,87,234 വോട്ടർമാരിൽ 1,28,189 പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. കോതമംഗലം മണ്ഡലത്തിൽ ആകെയുള്ള 1,71,388 വോട്ടർമാരിൽ 1,20,043 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.

കനത്ത വേനൽച്ചൂടിനിടയിലും ഇത്തവണ ആവേശകരമായ പ്രചാരണം മൂന്നു മുന്നണികളും കാഴ്ച വച്ചു. കൂടാതെ പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ ജില്ലാ ഭരണകൂടവും സോഷ്യൽമീഡിയ വഴിയും മറ്റും പരസ്യപ്രചാരണവും നടത്തിയിരുന്നു. എങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ പേരെ പോളിംഗ് ബൂത്തിലെത്തിക്കാൻ ഇത്തരം പ്രചാരണങ്ങൾക്കായില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 9,19,035 വോട്ട് പോൾ ചെയ്ത സ്ഥാനത്ത് ഇത്തവണ 8,31,741 ആയി കുറഞ്ഞു. എന്നാൽ വോട്ടുശതമാനത്തിലെ കുറവ് തങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്നാണ് മുന്നണികൾ അവകാശപ്പെടുന്നത്.

ബൂത്തും പരിസരവും വൃത്തിയാക്കി യുഡിഎഫ്

വണ്ണപ്പുറം: പാർലമെന്‍റ് തെരഞ്ഞെടുപ്പിനായി വണ്ണപ്പുറം ടൗണിൽ യുഡിഎഫ് താത്കാലികമായി തയാറാക്കിയ ബൂത്ത് ഓഫീസും പരിസരവും വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രവർത്തകർ വൃത്തിയാക്കി.

പോസ്റ്ററുകളും ഒഴിഞ്ഞ വെള്ളക്കുപ്പികളും ശേഖരിച്ച് ഹരിത കർമസേനയ്ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം ആൽബർട്ട് ജോസ്, വാർഡ് മെംബർമാരായ റഷീദ് തോട്ടുങ്കൽ, സുബൈദ സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരിച്ചത്.