മുംബൈ: ഇന്ത്യ സ്വർണ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയത് കള്ളക്കടത്ത് വീണ്ടും വർധിക്കാൻ കാരണമാകുന്നുവെന്നും, ഈ വർഷം ഇത് 100 മെട്രിക് ടണ്ണിലധികം ഉയർന്നേക്കാമെന്നും വ്യവസായ പ്രമുഖരും ബുള്ളിയൻ ഡീലർമാരും പറഞ്ഞു.
സമാന്തര വിപണിയിലെ (ഗ്രേ മാർക്കറ്റ്) ലാഭം കുതിച്ചുയരുന്നതിലൂടെ, ബാങ്കുകളേക്കാളും സ്വർണ ശുദ്ധീകരണശാലകളേക്കാളും (റിഫൈനറികൾ) കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകാൻ കള്ളക്കടത്തുകാർക്ക് സാധിക്കുന്നുണ്ടെന്ന് വ്യവസായ പ്രമുഖരും ബുള്ളിയൻ ഡീലർമാരും പറഞ്ഞു.
ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ സ്വർണ വിപണിയായ ഇന്ത്യ, സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കാനും വ്യാപാര കമ്മി പരിഹരിക്കാനും രൂപയുടെ മൂല്യത്തകർച്ച തടയാനുമായി മേയ് മാസത്തിൽ ഇറക്കുമതി തീരുവ ഇരട്ടിയിലധികമായി (15 ശതമാനമായി) വർധിപ്പിച്ചിരുന്നു. എന്നാൽ, ഈ നടപടി കള്ളക്കടത്തുകാർക്ക് പുതിയൊരു അവസരമാണ് ഒരുക്കിക്കൊടുത്തത്.
നിയമപരമായ മാർഗങ്ങളിലൂടെ സ്വർണം ഇറക്കുമതി ചെയ്യുന്നവർക്ക് നൽകാൻ കഴിയാത്തത്ര കുറഞ്ഞ വിലയിൽ സ്വർണം വിൽക്കാൻ ഇതിലൂടെ കള്ളക്കടത്തുകാർക്ക് സാധിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
ഗ്രേ മാർക്കറ്റ് ഡിസ്കൗണ്ട് ഒരു ഒൗണ്‍സിന് 200 ഡോളറിന് മുകളിൽ, അതായത് നാലു ശതമാനത്തിലധികം ആയിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്വർണ ഇറക്കുമതി ബാങ്കിന്റെ ബുള്ളിയൻ വിഭാഗം മേധാവി പറഞ്ഞു. ബാങ്കുകൾക്ക് മൂന്നക്ക ഡിസ്കൗണ്ട് പോയിട്ട് 10 ഡോളർ ഡിസ്കൗണ്ട് പോലും നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാന്തര വിപണിയിലുണ്ടായ ഈ സമീപകാല വളർച്ച സൂചിപ്പിക്കുന്നത് 2026ൽ നിയമവിരുദ്ധമായ സ്വർണ ഇറക്കുമതി 100 ടണ്‍ കടന്നേക്കാമെന്നാണെന്ന് മറ്റൊരു ഡീലറും വ്യക്തമാക്കി.
നിലവിലെ വിലയനുസരിച്ച്, 100 ടണ്‍ സ്വർണത്തിന് ഏകദേശം 14.35 ബില്യണ്‍ ഡോളർ മൂല്യമുണ്ടാകും. ഇതിലൂടെ സർക്കാരിന് ഏകദേശം 2.65 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി തീരുവയും വില്പന നികുതിയും നഷ്ടമാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇറക്കുമതി തീരുവയും ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഉൾപ്പെടെ ആകെ 18.45% വരുന്ന നികുതികൾ നൽകാത്തതിനാലാണ് കള്ളക്കടത്തുകാർക്ക് ഇത്രയും വലിയ ഡിസ്കൗണ്ടുകൾ നൽകാൻ സാധിക്കുന്നതെന്ന് ബുള്ളിയൻ ഡീലർമാർ പറഞ്ഞു.
“ഏകദേശം ഒരു ഐഫോണിന്റെ അത്രമാത്രം വലിപ്പമുള്ള ഒരു കിലോഗ്രാമിന്റെ സ്വർണക്കട്ടി രാജ്യത്തേക്ക് കടത്തുന്പോൾ 25 ലക്ഷത്തിലധികം രൂപയുടെ (26,121.25 ഡോളർ) ലാഭമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകൾ വേഗത്തിൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്,” ഡീലർ പറഞ്ഞു.
“ഗ്രേ മാർക്കറ്റ് വ്യാപാരികൾ 4% ഡിസ്കൗണ്ടിൽ വിറ്റാൽ പോലും അവർക്ക് വൻ ലാഭമാണ് ലഭിക്കുന്നത്,” കോൽക്കത്ത ആസ്ഥാനമായുള്ള ഒരു ബുള്ളിയൻ ഡീലർ വ്യക്തമാക്കി.
ഇന്ത്യ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്ന്, സ്വർണക്കള്ളക്കടത്ത് 2023-ലെ 156.1 ടണ്ണിൽ നിന്ന് തൊട്ടടുത്ത വർഷം 69.2 മെട്രിക് ടണ്ണായും, 2025-ൽ അത് വീണ്ടും കുറഞ്ഞ് 20.4 ടണ്ണായും മാറിയിരുന്നു.
തീരുവ കുറയ്ക്കുന്നതിനു മുൻപുള്ള ഒരു പതിറ്റാണ്ടിൽ, പ്രതിവർഷം ശരാശരി 108 ടണ്‍ സ്വർണം രാജ്യത്തേക്ക് കള്ളക്കടത്തായി എത്തിയിരുന്നതായി വേൾഡ് ഗോൾഡ് കൗണ്‍സിൽ ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ മാസത്തിൽ ഇന്ത്യ 45.6 ടണ്‍ സ്വർണ ം ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ബാങ്കുകളും സ്വർണ ശുദ്ധീകരണശാലകളും വിദേശത്ത് നിന്നുള്ള വാങ്ങലുകൾ കുറച്ചതിനാൽ മേയിലെ ഇറക്കുമതി പകുതിയായി കുറഞ്ഞിരിക്കാമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ബുള്ളിയൻ ഡീലർ പറഞ്ഞു.
വൻതോതിലുള്ള ഗ്രേ മാർക്കറ്റ് ഡിസ്കൗണ്ടുകൾ നിയമപരമായ വ്യാപാരത്തെ തകിടം മറിച്ചിരിക്കുകയാണെന്ന് റിഫൈനറി കന്പനിയായ സിജിആർ മെറ്റലോയ്സിന്റെ മാനേജിംഗ് ഡയറക്ടർ ജയിംസ് ജോസ് പറഞ്ഞു. തീരുവ വർധിപ്പിക്കുന്നതിന് മുന്‍പ് ഇറക്കുമതി ചെയ്ത സ്വർണശേഖരം വലിയ ഡിസ്കൗണ്ടിൽ വിറ്റഴിക്കുന്നതിനാൽ, ആഭ്യന്തര വിപണിയിൽ നിയമപരമായ സ്വർണത്തിന്റെ ഡിസ്കൗണ്ട് ഒൗണ്‍സിന് 100 ഡോളറിലധികമായി ഉയർന്നിട്ടുണ്ടെന്നും, ഇത് സ്വർണ ശുദ്ധീകരണം ലാഭകരമല്ലാതാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.