പ്രതീകാത്മക ചിത്രം
കൊച്ചി: ഓഹരിവിപണിയില്‍ എത്തുന്ന കേരളത്തിലെ ആദ്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരിവില്പന (ഐപിഒ) അവസാനിച്ചു. വിവിധ വിഭാഗങ്ങളിലെ നിക്ഷേപകരില്‍നിന്നു മികച്ച പ്രതികരണമാണു ലഭിച്ചത്. മൊത്തം 14.37 മടങ്ങ് സബ്സ്ക്രിപ്ഷൻ ഐപിഒയ്ക്ക് ലഭിച്ചു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍നിന്നും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്നിന്നുമുള്ള വിവരങ്ങള്‍ പ്രകാരം അവസാനദിവസമായ ഇന്നലെ വൈകുന്നേരം 4.14 വരെ ലഭ്യമായ 1.05 കോടി ഷെയറുകള്‍ക്കു പകരമായി 15.08 കോടിയിലധികം ഷെയറുകള്‍ക്കുള്ള അപേക്ഷകള്‍ ലഭിച്ചു. ആകെ 4,15,636 അപേക്ഷകളാണു ലഭിച്ചത്.
ഓഫര്‍ ഫോര്‍ സെയില്‍ ഇല്ലാതെ 100 ശതമാനവും പുതിയ ഷെയറുകള്‍ പുറത്തിറക്കുന്ന ഈ 210 കോടി രൂപയുടെ ഐപിഒ കഴിഞ്ഞ പത്തുമുതല്‍ ഇന്നലെ വരെയാണു നടന്നത്. ഒരു ഇക്വിറ്റി ഷെയറിന് 130 രൂപ മുതല്‍ 140 രൂപ വരെയായിരുന്നു പ്രൈസ് ബാന്‍ഡ്.
ഓഹരികളുടെ അലോട്ട്മെന്റ് ഇന്ന് തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്വിറ്റി ഷെയറുകള്‍ 18 ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച വി ഗാര്‍ഡ് ഗ്രൂപ്പിന്റെ ഭാഗമാണ് വീഗാലാന്‍ഡ് ഡെവലപ്പേഴ്സ്.