ലോഗോ
ന്യൂയോർക്ക്: ആഗോള സോഫ്റ്റ്വേർ ഭീമനായ ഒറാക്കിൾ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഈ വർഷത്തെ മൂന്നാമത്തെ ലേഓഫ് തരംഗത്തിനാണ് കന്പനി തുടക്കമിട്ടിരിക്കുന്നത്. 14-ന് യുഎസിലാണ് പിരിച്ചുവിടൽ നീക്കങ്ങൾ ആരംഭിച്ചത്. പിന്നീട് അത് ഇന്ത്യയിലേക്കും വ്യാപിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
പുലർച്ചെ ആറിന് അയച്ച ഒറ്റ ഇമെയിലിലൂടെയാണ് ജീവനക്കാരോട് ജോലിയിൽ നിന്ന് മാറാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടത്.
“കന്പനിയുടെ ബിസിനസ് പുനഃസംഘടനയുടെ ഭാഗമായി നിങ്ങളുടെ തസ്തിക റദ്ദാക്കിയിരിക്കുന്നു. അതിനാൽ ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം,” - ഒൗദ്യോഗിക ഇമെയിലിൽ ഒറാക്കിൾ വ്യക്തമാക്കുന്നു.
പ്രോഡക്ട് എൻജിനിയറിംഗ് ടീമുകളെയാണ് നടപടി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. നടപടി ബാധിച്ച ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ ഇന്ത്യയിലെ പിരിച്ചുവിടലിന്റെ വ്യാപ്തിയെക്കുറിച്ചോ ഒറാക്കിൾ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആഗോളതലത്തിലുള്ള പുനഃസംഘടനയുടെ ഭാഗമായി ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്വേറിലെ ചില മുതിർന്ന ജീവനക്കാരെയും നടപടി ബാധിച്ചതായി റിപ്പോർട്ടുണ്ട്.
നിലവിൽ ഒറാക്കിളിലെ പിരിച്ചുവിടലുകളുടെ കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും ഇന്ത്യയുൾപ്പടെ ആഗോളതലത്തിൽ 3,000ത്തിലധികം ജീവനക്കാരെ നടപടി ബാധിച്ചതായാണ് വിലയിരുത്തലുകൾ.
ആഗോളതലത്തിൽ ഒറാക്കിളിലെ ജീവനക്കാരുടെ എണ്ണത്തിൽ 7000ത്തിനും 10,000ത്തിനും ഇടയിൽ തൊഴിലുകൾ നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പുനഃസംഘടന പുരോഗമിക്കുന്നതോടെയും കൂടുതൽ പിരിച്ചുവിടൽ നോട്ടീസുകൾ നൽകുന്നതോടെയും മാത്രമേ അന്തിമ കണക്കുകളിൽ വ്യക്തത വരൂ എന്നാണ് വിലയിരുത്തൽ.
നിർമിതബുദ്ധി (എഐ), ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ സെന്റർ ശേഷി എന്നിവയിലുള്ള നിക്ഷേപം കന്പനി വർധിപ്പിക്കുന്നതിനിടയിലാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. ഈ മേഖലകളിലേക്ക് നിക്ഷേപം കേന്ദ്രീകരിക്കുന്പോൾ ചെലവ് നിയന്ത്രിക്കാനുള്ള ഒറാക്കിളിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ.
Tags : MassLayoffs Oracle Business