വരാപ്പുഴ: കൂനമ്മാവ് പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് 14 പവനും 15000 രൂപയും കവർന്നു. പള്ളിക്കടവ് റോഡിൽ ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ ദേവസിയും ഭാര്യ ഷീലയും ആശുപതിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. ഇരുവരും ഉച്ചകഴിഞ്ഞ് മൂന്നോടെ തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിന്റെ താഴത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കമുള്ള മൂന്നു വളയും രണ്ടു പവൻ തൂക്കമുള്ള ഒരു തടവളയുമടക്കമാണ് നഷ്ടപ്പെട്ടത്. അലമാരയിൽ വച്ചിരുന്ന 15,000 രൂപയും നഷ്ടപ്പെട്ടു. വീടിന്റെ മുകൾ നിലയിൽ മകന്റെ ഭാര്യ ജോവിന്റെ അലമാരയിൽ ഉണ്ടായിരുന്ന ഒന്പത് പവൻ സ്വർണാഭരണങ്ങളും കവർന്നിട്ടുണ്ട്.
അധ്യാപികയായ ജോവിൻ സ്കൂളിലായിരുന്നു. സ്കൂളിലെ 50,000 രൂപ ഇതേ അലമാരയിൽ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. മോഷണത്തിന് ശേഷം പിന്നിലുടെ തന്നെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഈ ഭാഗത്ത് നിരീക്ഷണ കാമറകളില്ല. പോലീസ് സ്ഥലത്തെത്തി മറ്റു ഭാഗത്തെ കാമറകൾ പരിശോധിച്ചു.
ഒരാൾ ഉച്ചസമയത്ത് മൂന്നു തവണ ഇതുവഴി നടന്നു പോകുന്നത് കണ്ടതായി ഒരു സ്ത്രീ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി വരാപ്പുഴ പോലീസ് പറഞ്ഞു. മോഷണം നടന്ന വീട്ടിൽ ഡോഗ്സ്കോഡും വിരലടയാളം വിദഗ്ധരും ഇന്ന് പരിശോധന നടത്തും.
Tags : Local News Nattuvishesham Ernakulam