പാലാവയൽ: നിർദിഷ്ട ഏഴിമല- പുളിങ്ങോം-ബാഗമണ്ഡലം പാതയ്ക്കു വേണ്ടി പുളിങ്ങോം പുഴയ്ക്കു കുറുകേ നിർമിച്ച പാലത്തിന് 20 വയസ്. എം.കെ. മുനീർ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് 2005 ലാണ് ഏഴിമല നാവിക അക്കാഡമിയിൽ നിന്നുതുടങ്ങി ബംഗളൂരു വരെ എത്താവുന്ന പുതിയ പാതയ്ക്കായി പദ്ധതി തയാറാക്കിയത്. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് അഞ്ചു കോടിയിലധികം രൂപ ചെലവഴിച്ച് ചെറുപുഴയിൽ നിന്ന് റോഡും പുളിങ്ങോം ടൗണിൽ നിന്ന് 200 മീറ്ററോളം അകലെ ബാഗമണ്ഡലവുമായി ബന്ധിപ്പിക്കുന്നതിനായി പാലവും നിർമിച്ചു. 2007 ലാണ് റോഡും പാലവും ഉദ്ഘാടനം ചെയ്തത്. എന്നാൽ അതിനു തൊട്ടുപിന്നാലെ കർണാടക വനംവകുപ്പ് അധികൃതർ പാലത്തിൽനിന്ന് കർണാടക വനത്തിലേക്കുള്ള വഴിയടയ്ക്കുകയായിരുന്നു.
അക്കാലത്തിനുമുമ്പു വരെ പുളിങ്ങോത്തു നിന്ന് തലക്കാവേരിയിലേക്ക് വനത്തിലൂടെയുള്ള വീതികുറഞ്ഞ മൺപാത കർണാടക വനപാലകരുടെ അനുമതിയോടെ ഇരുവശങ്ങളിലുമുള്ള നാട്ടുകാർ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ പാലം നിർമാണം പൂർത്തിയായതോടെയാണ് ഇവിടം വന്യജീവിസങ്കേതമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക വനംവകുപ്പ് ഈ പാത പൂർണമായും അടച്ചത്.
വനത്തിലൂടെയുള്ള പുതിയ റോഡ് നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നില്ലെന്നാണ് പറയുന്നത്. പിന്നെ എന്തിനായിരുന്നു ഇവിടെയൊരു പാലം നിർമിച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. 20 വർഷമായി വെറുതേയിട്ടിരിക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലും ഇപ്പോൾ കാടുകയറിയ നിലയിലാണ്. ഇരുവശങ്ങളിലുമുള്ള കാൽനടയാത്രക്കാർ മാത്രം ഇപ്പോൾ പാലം ഉപയോഗിക്കുന്നുണ്ട്.
ഇപ്പോൾ കേരളത്തിലും കർണാടകത്തിലും ഒരേസമയത്ത് കോൺഗ്രസ് സർക്കാരുകൾ നിലവിൽ വന്നതോടെ പുതിയ പാതയുടെ കാര്യത്തിൽ വീണ്ടും പ്രതീക്ഷകൾ ഉണരുകയാണ്. വയനാട് ജില്ലയിൽ കബനി നദിക്കു കുറുകേയുള്ള ബൈലക്കുപ്പ പാലത്തിന്റെയും റോഡിന്റെയും പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കഴിഞ്ഞദിവസം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ മുടങ്ങിക്കിടക്കുന്ന പുളിങ്ങോം-ബാഗമണ്ഡലം റോഡിന്റെ കാര്യത്തിലും രണ്ടു സർക്കാരുകളുടെയും സജീവമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുളിങ്ങോം-ബാഗമണ്ഡലം പാത യാഥാർഥ്യമാക്കാൻ കർണാടക സർക്കാരുമായും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായും ആവശ്യമായ ചർച്ചകൾ നടത്തണമെന്നാവശ്യപ്പെട്ട് ചെറുപുഴ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകിയിരുന്നു. റോഡ് യാഥാർഥ്യമായാൽ ഉണ്ടാകുന്ന വികസന സാധ്യതകളും മറ്റും ചോദിച്ചറിഞ്ഞ മന്ത്രി ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
ഏഴിമല - പുളിങ്ങോം - ബാഗമണ്ഡലം പാത യാഥാർഥ്യമായാൽ പുളിങ്ങോത്തുനിന്ന് 18 കിലോമീറ്റർ സഞ്ചരിച്ചാൽ ബാഗമണ്ഡലത്ത് എത്തിച്ചേരാം. ഏഴിമല നാവിക അക്കാദമിയിലും പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിലും നിന്ന് കുറഞ്ഞ ദൂരത്തിൽ ബംഗളൂരുവിൽ എത്തിച്ചേരാൻ കഴിയും.
കേരളത്തിൽ നിന്ന് തലക്കാവേരിയിലേക്കും കുടകിലേക്കും പോകുന്നവർക്കും കർണാടകയിൽ നിന്ന് കൊട്ടിയൂരിലേക്കും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രവും വിളക്കന്നൂർ ക്രിസ്തുരാജ തീർഥാടന പള്ളിയുമുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും എത്തുന്നവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ഇതോടപ്പം ചെറുപുഴ, പെരിങ്ങോം-വയക്കര, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും വിനോദസഞ്ചാരമേഖലയ്ക്കും ഇത് ഏറെ ഗുണകരമാകും.
Tags : bridge was built Nttuvishesham Distict news