വാളത്തോട് പുഷ്പഗിരി റോഡിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച തെങ്ങിനുമുന്നിൽ സദാനന്ദൻ തടുപ്പിൽ.
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന വാളത്തോട് പുഷ്പഗിരി മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിച്ചു. അതിരാവിലെ തൊഴുത്തിലെ പണികൾ നടത്തുകയായിരുന്ന ക്ഷീരകർഷകനായ രാജേഷ് തലനാരിഴയ്ക്കാണ് ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്.
പുലർച്ചെ നാലിന് എഴുന്നേറ്റ് കറവയ്ക്കു മുന്നോടിയായി പശുക്കളെ കുളിപ്പിക്കുന്നതിനിടെ തൊഴുത്തിന് സമീപമെത്തി ആനക്കൂട്ടം ചിന്നം വിളിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ ആനക്കൂട്ടം തിരിച്ചുപോകുന്നതു വരെ തൊഴുത്തിൽ കഴിഞ്ഞു കൂടിയതിനാലാണ് രക്ഷപ്പെട്ടതെന്ന് രാജേഷ് പറഞ്ഞു. ആനക്കൂട്ടം തിരിച്ചുപോയ ശേഷം പുറത്തിറങ്ങി നോക്കിയപ്പോഴാണ് വ്യാപകമായി കൃഷി നശിപ്പിച്ചത് കാണുന്നത്. പലരുടെയും വീടിന് സമീപം വരെയും കാട്ടാനക്കൂട്ടം എത്തിയിരുന്നു.
വാഴ, തെങ്ങ്, കപ്പ ഉൾപ്പടെയുള്ള കാർഷിക വിളകളാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചയോടെ ആയിരുന്നു കുട്ടിയാന ഉൾപ്പടെയുള്ള ആനക്കൂട്ടമെത്തിയത്. ഒരാഴ്ചയിൽ അധികമായി ഈ മേഖലയിൽ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇത്രത്തോളം രൂക്ഷമായ അവസ്ഥ ഇതാദ്യമാണ്. സദാനന്ദൻ തടുപ്പിൽ, രാജേഷ് പറയംപ്ലകത്ത്, പ്രഭാകരൻ അമൃതാനന്ദം തുടങ്ങിയവരുടെ കൃഷിഭൂമിയിലാണ് ആനക്കൂട്ടം നാശം വിതച്ചത്.
മൂന്നുപേരുടെയും കൃഷിയിടത്തിലെ നിരവധി വാഴകളും തെങ്ങും റബറുമുൾപ്പടെയുള്ള വിളകൾ ആനകൾ നശിപ്പിച്ചു. റബർ മരങ്ങൾ കുത്തിയും ചവിട്ടിയും വീഴ്ത്തി. നിരവധി റബർ മരങ്ങൾ പകുതി ചെരിഞ്ഞ നിലയിലാണ് . വേരുകൾ പൊട്ടിയ മരം ഇനി ടാപ്പിംഗിന് യോഗ്യമല്ലത്ത അവസ്ഥയിലാണ്.
റബർ ഷീറ്റിന് മാർക്കറ്റിൽ നല്ല വില ലഭിക്കുമ്പോൾ കാട്ടാന റബർ മരങ്ങൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വന്യമൃഗ ഭീഷണിയിൽ നിരവധി കുടുംബങ്ങൾ മേഖലയിൽനിന്നു മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറിക്കഴിഞ്ഞു. അവശേഷിക്കുന്നവരാണ് മറ്റു മാർഗമില്ലാതെ ഇവിടെത്തെന്നെ തുടരുന്നത്.
അയ്യൻകുന്ന് പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന ഒന്നര കിലോമീറ്റർ വരുന്ന വാളത്തോട് മേഖലയിൽ നിലവിൽ സോളാർ വേലി സ്ഥാപിച്ചിട്ടില്ല. ഇതിലൂടെയാണ് കാട്ടാനകൾ കടന്നുവരുന്നത്.ആറളം ഫാം മേഖലയിൽനിന്നു തുരത്തുന്ന ആനകളാണ് നീലായി വഴി വാളത്തോട് മേഖലയിൽ എത്തുന്നതെന്നാണ് ജനങ്ങൾ പറയുന്നത്.
കൃഷിനാശമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേരി റെജി, ജോസുകുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, ബിന്ദു ഷാജി, ഷമിന ബാബു. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുനിൽ കുമാർ, ടോമി ആലുംപറമ്പിൽ, ജോയി വാളത്തോട് എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു.
സംയുക്തയോഗം ഇന്ന്
ഇരിട്ടി: വനാതിർത്തിയിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ സോളാർ വേലി ഇല്ലാത്ത സാഹചര്യത്തിൽ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സംയുക്ത യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അറിയിച്ചു. വൈകുന്നേരം ആറിന് വാളത്തോട് മലങ്കര പാരിഷ് ഹാളിൽ നടക്കുന്ന യോഗത്തിൽ പഞ്ചായത്ത്, വനംവകുപ്പ്, പ്രദേശവാസികൾ എന്നിവർ പങ്കെടുക്കും.
താത്കാലിക വേലി നിർമിക്കാൻ മറ്റിടങ്ങളിൽനിന്ന് പൊളിച്ചു നീക്കം ചെയ്ത വേലിയുടെ ഭാഗങ്ങൾ നൽകാമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ബാറ്ററി ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുക കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Tags : nattuvishesham district news