കൂത്താട്ടുകുളത്തെ കൃഷിത്തോട്ടത്തിൽ ബീഹാർ സ്വദേശി വിജയ്
കൂത്താട്ടുകുളം: നിർമാണ സ്ഥലത്തെ പരിമിത സൗകര്യങ്ങളിലും പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി വിളവുമായി ഇതരസംസ്ഥാന തൊഴിലാളി. കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ നിർമാണത്തിനെത്തിയ ബിഹാർ സ്വദേശി വിജയ് ആണ് തന്റെ താമസസ്ഥലത്തെ കൃഷിയിലൂടെ മാതൃകയാകുന്നത്. ബിഹാറിലെ ബത്തിയ ജില്ലയിലുള്ള ഗബ്നഹാ സ്വദേശിയാണ് വിജയ്.
മൂന്ന് മാസം മുൻപാണ് കരാറുകാരനൊപ്പം വിജയ് സ്കൂളിലെത്തിയത്. സ്കൂൾ വളപ്പിൽ നിർമാണ കമ്പനി നൽകിയ താല്ക്കാലിക താമസസ്ഥലത്താണ് താമസം. ഇവിടെ കിണറിനോട് ചേർന്നുള്ള രണ്ട് സ്ക്വയർ മീറ്റർ സ്ഥലത്താണ് ഈ വേറിട്ട കൃഷി. പന്തലിട്ട് ചുരക്കയും മത്തനും പടർത്തിയിരിക്കുന്നു.
താഴെ വെണ്ട, ചീര, പയർ തുടങ്ങിയ വിവിധയിനം പച്ചക്കറികളുമുണ്ട്. നാട്ടിൽ കൃഷിയുണ്ടായിരുന്നെങ്കിലും അതുപയോഗിച്ച് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് വിജയ് കേരളത്തിലെത്തിയത്. പരിമിതമായ ഈ സ്ഥലത്തെ കൃഷിയിൽ നിന്ന് തനിക്ക് ആവശ്യമുള്ള പച്ചക്കറികൾ പൂർണമായും ലഭിക്കുന്നുണ്ടെന്ന് വിജയ് സന്തോഷത്തോടെ പറയുന്നു.
പൂർണമായും ജൈവരീതിയിലാണ് കൃഷി. ജൈവമാലിന്യങ്ങളും ചാരവും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. രാസവളങ്ങളോ കീടനാശിനികളോ ഒട്ടും ഉപയോഗിക്കുന്നില്ല. പച്ചക്കറി കൃഷിക്ക് പുറമെ, സ്കൂൾ അന്തരീക്ഷത്തിന് കോട്ടം തട്ടാത്ത രീതിയിൽ നിർമാണ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും വിജയ് ശ്രദ്ധിക്കുന്നുണ്ട്.
സ്കൂളിലെ പരിസ്ഥിതി ക്ലബ് നിർമിച്ച പൂന്തോട്ടം പരിപാലിക്കാനും ഈ തൊഴിലാളി സമയം കണ്ടെത്തുന്നു. നാട്ടിൽ ഭാര്യയും രണ്ടിലും നാലിലും പഠിക്കുന്ന മൂന്ന് കുട്ടികളുമടങ്ങുന്നതാണ് വിജയിന്റെ കുടുംബം.
Tags : Local News Nattuvishesham Ernakulam