കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിലെ ക്രോസിംഗ് പാത.
പെരിന്തൽമണ്ണ: നിലന്പൂർ -ഷൊർണൂർ പാതയിലെ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിൽ ക്രോസിംഗ് സംവിധാനം ഒരുങ്ങി. 970 മീറ്റർ നീളമുള്ള രണ്ടാം റെയിൽപാതയും ഇതിന്റെ ഭാഗമായ സിഗ്നൽ സംവിധാനവുമാണ് സജ്ജമാക്കിയത്.
16.15 കോടി രൂപയാണ് കുലുക്കല്ലൂരിലെ വികസന പ്രവർത്തനങ്ങൾക്കായി റെയിൽവേ ചെലവഴിച്ചത്. നിലവിലെ ഒന്നാം പാളത്തെ പുതിയ രണ്ടാം പാളവുമായി ബന്ധിപ്പിച്ച് സുരക്ഷ പരിശോധനയും സിഗ്നൽ സംവിധാനവും പരിശോധിച്ച ശേഷമുള്ള കമ്മീഷനിംഗ് കഴിഞ്ഞ ദിവസം രാത്രി കുലുക്കല്ലൂരിൽ ഡിവിഷണിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടത്തി.
ഇതോടെ കുലുക്കല്ലൂർ സ്റ്റേഷൻ ദിവസം മുഴുവനും പ്രവർത്തിക്കുന്ന സ്റ്റേഷനായി ഉയർന്നു. സ്റ്റേഷൻ മാസ്റ്റർ, സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവരെയും നിയമിച്ചു. 66 കിലോമീറ്റർ നീളമുള്ള ബ്രാഞ്ച് ലൈൻ ആണ് ഷൊർണൂർ -നിലന്പൂർ പാത.
ഇക്കാലം വരെ ഷൊർണൂർ കഴിഞ്ഞാൽ 28 കിലോമീറ്റർ ദൂരത്തുള്ള അങ്ങാടിപ്പുറത്തും 56 കിലോമീറ്റർ ദൂരത്തുള്ള വാണിയന്പലത്തുമാണ് ക്രോസിംഗ് ലൈനുകൾ ഉള്ളത്. ഷൊർണൂരിനും അങ്ങാടിപ്പുറത്തിനും മധ്യേയാണ് പുതിയ ക്രോസിംഗ് സ്റ്റേഷൻ വന്നത്.
Tags : Local News Nattuvishesham Malappuram