സിമന്റ് ബ്ലോക്ക് ആൻഡ് ഇന്റർലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകുന്നു.
മലപ്പുറം: അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ അടച്ച് പൂട്ടലിൽ നിന്ന് രക്ഷിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സിമന്റ് ബ്ലോക്ക് ആൻഡ് ഇന്റർലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷൻ (സിമാക്) വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി.
ജില്ലയിൽ അറുനൂറും സംസ്ഥാനത്ത് 12,100 സ്ഥാപനങ്ങളും പതിനായിരക്കണക്കിന് തൊഴിലാളികളും ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റവും അസംസ്കൃവസ്തുക്കളുടെ ക്ഷാമവും ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രഷർ ഉത്പന്നങ്ങൾക്ക് അനുദിനം വിലകൂടുകയാണ്. ചെങ്കല്ല് ലഭ്യമാകുന്ന മലപ്പുറം ജില്ലയിൽ കല്ലിന്റെ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് സിമന്റ് ഹോളോകട്ടകൾ വിൽപ്പന നടത്തേണ്ട സാഹചര്യമാണുള്ളത്.
പാവപ്പെട്ടവരുടെ വീട് നിർമാണത്തിനും മറ്റു ആവശ്യങ്ങൾക്കും ചെലവു കുറഞ്ഞ രീതിയിൽ നിർമിക്കുന്ന സിമന്റ് ഹോളോ ബ്രിക്സുകൾ ആണെന്നതിനാൽ ഇവയുടെ നിർമാണത്തിനാവശ്യമായ ക്വാറി ഉത്പന്നങ്ങൾ ന്യായമായവിലക്ക് ലഭ്യമാക്കാൻ നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അൻവർ സുപ്രീം, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഫസലുൽ ഹഖ് പറന്പാടൻ, ജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ ഹൈടെക്, വൈസ് പ്രസിഡന്റ് മൊയ്തീൻ ബാവ സ്റ്റാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ, കരീം പാസ്കോ, എം.സി. ഹംസ കോട്ടക്കൽ, ബാവ ബെഞ്ചാലി എന്നിവരാണ് നവേദനം നൽകിയത്.
Tags : Local News Nattuvishesham Malappuram