വിഴിഞ്ഞം : മീൻപിടിത്തത്തിനിടയിൽ കടലിൽ കാണാതായവർക്കായി പ്രതികൂല കാലാവസ്ഥയും അവഗണിച്ചുള്ള തെരച്ചിൽ ഇന്നലെയും ഫലം കണ്ടില്ല. കാറ്റും മഴയും കടൽക്ഷോഭവും പ്രതിബന്ധമായെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിക്കും നൽകിയ ഉറപ്പ് പാലിക്കാൻ രാവിലെ ഏഴ് മുതൽ മറൈൻ ആംബുലൻസും ധീര എന്ന വള്ളവും തീരസംരക്ഷണ സേനയുടെ അനഖ് എന്ന കപ്പലും തെരച്ചിലിനായിറങ്ങിയിരുന്നു.
വൈകുന്നേരം വരെ ഉൾക്കടൽ മുഴുവനും അരിച്ച് പെറുക്കി. കൂടാതെ തിരച്ചിലിന് ഊർജ്ജം പകരാൻ ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തിയെങ്കിലും മഴയും പുകമഞ്ഞും തടസമായി.
കേരളത്തിലെയും തമിഴ്നാട്ടിലെയും എല്ലാ തീരദേശ പൊലീസിന്റെയും സഹായം തേടിയ അധികൃതർ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. കൂടാതെ ഇന്നലെയും കടലോര ജാഗ്ര താ സമിതി മീറ്റിംഗ് വിളിച്ചു ചേർത്ത് മത്സ്യത്തൊഴിലാളികളുടെ സഹായവും തേടി.
കാലാവസ്ഥ മോശമായതിനാൻ ഇന്നലെ വൈകുന്നേരം നിർത്തിവച്ച തെരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും. തെരച്ചിൽ കാര്യക്ഷമമല്ലെന്ന് കാണിച്ച് കാണാതായവരുടെ ബന്ധുക്കളും വീട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് ഭരണ സംവിധാനം ഉണർന്നത്.
ജനത്തിന്റെ രോഷം തണുപ്പിക്കാൻ മന്ത്രി ഷിബു ബേബി ജോണും മറ്റ് ഉന്നതരും വെള്ളിയാഴ്ച കാണാതായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തി ഉറപ്പുകളും നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ഡോണിയർ വിമാനവും ഹെലികോപ്റ്ററും ഡ്രോണുമെല്ലാം തെരച്ചിലിനായി രംഗത്തിറക്കിയത്.
ഇന്നലെ നടത്തിയഅവസാനവട്ട കാടിളക്കിയുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. ഇതിനിടയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളും രംഗത്തിറങ്ങിയത് പൊലീസിന് കൂടുതൽ തലവേദനയായി.