ആരൂഷ് എസ്. നായർ ബോട്ടിനൊപ്പം.
നീറിക്കാട്: ആർത്തലച്ചുവരുന്ന വെള്ളത്തിന്റെ ശബ്ദത്തിനു മീതെ ഉയർന്ന നിലവിളി കേട്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല... ബോട്ട് എടുത്തു നേരേ അങ്ങോട്ടുപോയി. ചുഴിയിൽപ്പെട്ട് ആറ്റുവഞ്ചിയിലും മുളയിലുമായി പിടിച്ചുനിൽക്കുന്ന രണ്ടുപേർ. എങ്ങനെയെങ്കിലും കരയിലെത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു ആരുഷിന്റെ മനസിൽ.
കോരിച്ചൊരിയുന്ന മഴയിലെ ആ നിമിഷം ഓർക്കുമ്പോൾ കുമാരനല്ലൂർ ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും തണലോരം സ്വദേശി തോട്ടടയിൽ ലിനീഷ്-പ്രീതകുമാരി ദന്പതികളുടെ മകനുമായ ആരുഷ് എസ്. നായർക്ക് അഭിമാനം. രണ്ടു പേരെയും രക്ഷിക്കാനായതിലുള്ള ആശ്വാസത്തിലാണ് ആരുഷ്.
നീറിക്കാട് തണലോരം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നിരുന്ന സമയത്താണു സംഭവം. തണലോരം കീരാട്ടുകാലായിൽ കെ.ഡി. രാജേഷിനും സഹോദരിയുടെ മകൾക്കുമാണ് ആരുഷ് രക്ഷകനായത്. ഇവർ സഞ്ചരിച്ച ചെറുവള്ളം വീടിനു സമീപത്തുനിന്ന് ഏകദേശം 300 മീറ്റർ അകലെ ശക്തമായ ഒഴുക്കിൽ ചുഴിയിൽപ്പെട്ടു മറിഞ്ഞു. വെള്ളത്തിൽ വീണ ഇവർ സമീപത്തുണ്ടായിരുന്ന ആറ്റുവഞ്ചിയിലും മുളയിലും പിടിച്ചുനിന്നു.
രക്ഷയ്ക്കായുള്ള അവരുടെ നിലവിളി കേട്ടാണ് ആരുഷ് മോട്ടോർ ബോട്ടുമായി അപകടസ്ഥലത്തേക്കു പാഞ്ഞത്. വിവരമറിഞ്ഞ് സുനിൽ പാപ്പയും അഗ്നിരക്ഷാസേനാംഗം സുരേഷ് മഠത്തിലും ഒപ്പമെത്തി. ഇവരും ചേർന്നാണ് രണ്ടു പേരെയും വള്ളത്തിൽ കയറ്റി കരക്കെത്തിച്ചത്.
Tags : Nattuvishesham Local News Aarush saved two lives