എസ്. ജാനകിക്കൊപ്പം അഭിലാഷ് (ഫയൽ ചിത്രം)
പുതുക്കാട്: എസ്. ജാനകിയെക്കുറിച്ച് ഒരു പുസ്തകമെഴുതി അതിലൂടെ ഗിന്നസ് ബുക്കിൽ പേര് നേടിയ ആളാണ് പുതുക്കാട് സ്വദേശി മാളിയേക്കൽ അഭിലാഷ്. അഭിലാഷിന് ജാനകിയമ്മ ശരിക്കും അമ്മ തന്നെയായിരുന്നു. എസ്. ജാനകി: ആലാപനത്തിലെ തേനും വയന്പും എന്ന പുസ്തകത്തിന്റെ രചയിതാവാണ് അഭിലാഷ്. 15 വർഷം മുൻപ് പുറത്തിറങ്ങിയ 900 പേജുള്ള പുസ്തകത്തിൽ എസ്. ജാനകിയുടെ വ്യക്തിജീവിതവും സംഗീത ജീവിതവും വിവിധ ഭാഷകളിലായി പാടിയ പാട്ടുകളുമായിരുന്നു പ്രതിപാദ്യം. ഷാർജ പുസ്തകമേളയിൽ പ്രകാശനംചെയ്ത പുസ്തകം ഗായികയെക്കുറിച്ചു ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമെന്ന നിലയിലാണ് ഗിന്നസ് ബുക്കിൽ പരാമർശിക്കപ്പെട്ടത്.
11 വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ആ പുസ്തകം യാഥാർഥ്യമായത്. ജാനകിയമ്മയുമായുണ്ടായ ഹൃദയബന്ധമാണ് എഴുത്തിലേക്കു നയിച്ചത്. ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ കേട്ട പാട്ടുകൾ ജാനകിയുടേതായിരുന്നു. അച്ഛൻ അയ്യപ്പനും അമ്മ രാധാമണിയും ജാനകിയുടെ കടുത്ത ആരാധകരായിരുന്നു. അവരുടെ സന്തോഷത്തിന് വേണ്ടി ജാനകിയമ്മ പാടിയ പാട്ടുകൾ ശേഖരിച്ചു. അങ്ങനെയാണ് ജാനകി പാടിയ പാട്ടുകൾ പലതും കേൾക്കുന്നത്. പല പാട്ടുകൾക്കും പിറകെ പോയി. എത്രതവണ കേട്ടെന്നും അറിയില്ല.
ജാനകിയമ്മ ശരിക്കും ഒരു വിസ്മയമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്ത ഒരു ഗായിക നിരവധി ഭാഷകൾ പാടുന്നു, ഓരോ ഭാഷയും കൃത്യമായി ഉച്ചരിക്കുന്നു. ആദ്യം ആകർഷിച്ചതും അന്വേഷണം തുടങ്ങിയതും ഇതിൽ നിന്നായിരുന്നു- അഭിലാഷ് പറഞ്ഞു. കവി കുഴൂർ വിത്സൻ, ഡോ. ശ്രീകുമാർ എന്നിവർ വഴിയാണ് ജാനകിയമ്മയെ പരിചയപ്പെടുന്നത്. ആദ്യം പരിചയപ്പെട്ടപ്പോൾ തന്നെ വീട്ടിലെ നന്പർ ജാനകിയമ്മ ചോദിച്ചു. നാലു ദിവസത്തിനുശേഷം അത്ഭുതപ്പെടുത്തിക്കൊണ്ട് വീട്ടിലേക്കു വിളിച്ചു. ആ പരിചയമാണ് പുസ്തകം എന്ന ആശയത്തിൽ എത്തിയത്.
ദക്ഷിണാമൂർത്തി, ശ്രീകുമാരൻ തന്പി, പൂവച്ചൽ ഖാദർ, ജോണ്സണ്, ശ്യാം, കെ.ജെ. ജോയ് തുടങ്ങിയവരെയെല്ലാം ജാനകിയമ്മ തന്നെ പരിചയപ്പെടുത്തി. ഓരോ അവധിക്കും നാട്ടിൽ വരുന്പോൾ എസ്. ജാനകിയെ ചെന്നു കാണുമായിരുന്നു. അഭിലാഷിന്റെ പുതുക്കാട്ടെ വീട്ടിലും ജാനകി പലതവണ വന്നു താമസിച്ചിട്ടുണ്ട്. അഭിലാഷിന്റെ വിവാഹത്തിന് തലേദിവസം തന്നെ പുതുക്കാട് എത്തിയ ജാനകി വിവാഹവും കഴിഞ്ഞ് രണ്ടുദിവസംകൂടി നിന്നാണ് തിരിച്ചുപോയത്.
തമിഴിലും തെലുങ്കിലും കന്നടയിലുമാണ് ജാനകി ഏറ്റവും കൂടുതൽ പാടിയത്. അവരെക്കുറിച്ച് പുസ്തകം ഉണ്ടായത് മലയാളത്തിലാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അന്പതിലേറെ അംഗീകാരങ്ങൾ ഈ പുസ്തകത്തിനും ലഭിച്ചു. 15 വർഷത്തെ ഗവേഷണം ഒരു പുസ്തകത്തോടെ അഭിലാഷ് നിർത്തിയിരുന്നില്ല. എസ്. ജാനകിയുടെ ഗാനങ്ങളുടെ ആസ്വാദനം ഉൾപ്പെടുത്തി 10 പുസ്തകങ്ങളുടെ പണിപ്പുരയിലാണ് അഭിലാഷ്. അവധിക്ക് നാട്ടിൽ വരുന്പോൾ ജാനകിയമ്മയെ കാണാനാകില്ല എങ്കിലും ആ ശബ്ദവും പാട്ടുകളും നിലനിൽക്കുന്നിടത്തോളം എസ്. ജാനകിയും നിലനിൽക്കും എന്ന് അഭിലാഷ് പറയുന്നു.