ബേക്കല്‍: മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചാമത്തെ പ്രതിയും അറസ്റ്റില്‍. പാക്കം ചെര്‍ക്കപ്പാറയിലെ എ.ജി.ഷാഹിദിനെയാണ് (35) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.
മറ്റു പ്രതികളായ കുട്ടപ്പുന്നയിലെ നൗഷാദ് (39), പെരുമ്പളയിലെ ഷെരീഫ് (40), കോട്ടിക്കുളത്തെ സാലിഖ് (29), പതിനാറുകാരന് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പള്ളിക്കര പഞ്ചായത്തിലെ വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയും കുടുംബവും പഞ്ചായത്തില്‍ നിന്നു താമസം മാറി. പീഡനം നടന്ന സമയത്ത് പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായും എന്നാല്‍ ചികിത്സയിലൂടെ ഇപ്പോള്‍ രോഗമുക്തി നേടിയെന്നും ബേക്കല്‍ പോലീസ് അറിയിച്ചു. ആറുമാസം മുമ്പ് പീഡനത്തെക്കുറിച്ച് പോലീസിന് പ്രാഥമിക സൂചന ലഭിച്ചിരുന്നെങ്കിലും പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയിരുന്നില്ല.
പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായം തേടി. ജൂണ്‍ രണ്ടിനു സിഡബ്ല്യുസി പ്രതിനിധികള്‍ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നടത്തിയ വൈദ്യപരിശോധനയില്‍ പെൺകുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Tags : Nattuvishesham District News