ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന ആരോപണം ആശങ്കയ്ക്കു വഴിവച്ചു. പനിക്ക് ചികിത്സയിൽ കഴിയുന്ന യുവാവിന് കാൻസർ രോഗിക്ക് നൽകേണ്ട കുത്തിവെപ്പ് മാറി നൽകിയെന്നാണ് പ്രചാരണമുണ്ടായത്.
എന്നാൽ, പനി ബാധിതനായ യുവാവിന് നൽകിയ ആന്റിബയോട്ടിക് ഇൻഞ്ചക്ഷനാണ് രോഗിയിലും ബന്ധുക്കളിലും തെറ്റിദ്ധാരണയുണ്ടാക്കിയതെന്നാണ് പ്രാഥമിക പരിശോധനയ്ക്കുശേഷം ആശുപത്രി അധികൃതർ വിശദീകരിച്ചത്.
പുന്നപ്ര സ്വദേശിയായ യുവാവിന് മരുന്നുമാറി കുത്തിവെച്ചെന്നായിരുന്നു ആരോപണം. 16ന് രാവിലെയാണ് സംഭവം. ആശുപത്രിയിലെ അഞ്ചാം വാർഡ് എം മൂന്ന് യൂണിറ്റിൽ 12 -ാം നമ്പർ കിടക്കയിൽ ചികിത്സയിൽ കഴിയുന്ന കാൻസർ രോഗിയായ 47 കാരന് കുത്തിവയ്ക്കാനുള്ള മരുന്ന് 18-ാം നമ്പർ കിടക്കയിലുണ്ടായിരുന്ന യുവാവിന് മാറി കുത്തിവച്ചുവെന്നാണ് പരാതി ഉയർന്നത്.
പുന്നപ്ര സ്വദേശിയും ആശുപത്രിയിലെ റിട്ട. നഴ്സിംഗ് അസിസ്റ്റന്റിന്റെ മകനുമായ 21 കാരനാണ് ചികിത്സയിലുള്ളത്. കാൻസർ രോഗിയുടെ കുട്ടിരിപ്പുകാരൻ പറഞ്ഞപ്പോഴാണ് മരുന്നു മാറി നൽകിയവിവരം അറിയുന്നതെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
മരുന്നുമാറി കുത്തിവച്ചതോടെ 21 കാരന്റെ ആരോഗ്യനില വഷളായെന്നും മൂത്രത്തിൽ രക്തം കലർന്ന് വരുന്നെന്നും വ്യാപകമായി പ്രചാരണമുണ്ടായി. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുമില്ല.
പുതുതായി നൽകിത്തുടങ്ങിയ മരുന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വിശദമായ പുനരന്വേഷണം നടത്തുമെന്നും യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Tags : Nattuvishesham District News