വണ്ടിത്താവളം: താമരക്കുളത്തെ തകർന്നപാലത്തിന്റെ നവീകരണ ജോലികൾ ഒരുവിഭാഗം കർഷകരുടെ പരാതിയെതുടർന്ന് താത്കാലികമായി നിർത്തിവച്ചു. ഇന്നലെ രാവിലെ പത്തോളം കർഷകർ നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. നാൽപ്പതേക്കറോളം പാടത്ത് നെൽകൃഷിക്കു വെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. നിലവിലെ പാലം പൊളിക്കുന്നതുവരെ പാടത്ത് വെള്ളം ലഭ്യമായിരുന്നു.
അടുത്താഴ്ച കന്പാലത്തറ ഏരിയിൽനിന്നു വെള്ളമിറക്കുമെന്നു അധികൃതർ അറിയിച്ചിട്ടുമുണ്ട്. വെള്ളമെത്തുന്നതിനു തടസമില്ലാത്ത തരത്തിൽ പ്രവൃത്തികൾ നടത്താമെന്നു കരാറുകാരൻ അറിയിച്ചെങ്കിലും പണി നിർത്തിവയ്ക്കണമെന്നാണ് കർഷകർ ആവശ്യപ്പെട്ടത്.
പ്രധാന റോഡിലെ പണി നടക്കുന്നതിനാൽ സമീപത്തെ പാടത്തുകൂടെയാണ് താത്കാലിക വാഹനസഞ്ചാരം ഒരുക്കിയിട്ടുള്ളത്. ഒന്നരമാസത്തെ സമയപരിധിയാണ് ഉടമ കരാറുകരാനു നൽകിയിരുന്നത്. ഈ സമയപരിധി തീരാറായിട്ടുമുണ്ട്.