മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹാമിന്റെ നേതൃത്വത്തില്‍ പായിപ്ര പഞ്ചായത്തില്‍ ടാങ്കറില്‍ എത്തിച്ച കുടിവെള്ളം നാട്ടുകാര്‍ക്ക് വിതരണം ചെയ്യുന്നു. (ഫയല്‍ ചിത്രം)
ആലുവ: എറണാകുളം ജില്ലയില്‍ വിശാല കൊച്ചിയിലെ ജനങ്ങള്‍ ആലുവയില്‍ നിന്നുള്ള കുടിവെള്ള പമ്പിംഗിനെയാണ് ആശ്രയിക്കുന്നത്. പ്രതിദിനം 290 എംഎല്‍ഡി ജലമാണ് ആലുവ പമ്പില്‍ നിന്ന് വിശാല കൊച്ചിയടക്കം മേഖലകളിലേക്ക് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ അബ്ദുള്‍ സത്താര്‍ പറഞ്ഞു. പമ്പിന്റെ ശേഷിയേക്കാൾ കൂടുതലായാണ് പമ്പിംഗ് നടത്തുന്നത്. ഇതു കൂടാതെ ടാങ്കര്‍ ലോറികളിലും കുടിവെള്ളം പോകുന്നുണ്ട്.
കൊച്ചി കോര്പറേഷന്, ആലുവ, കളമശേരി, തൃക്കാക്കര, ഏലൂര്‍ നഗരസഭകള്‍, കീഴ്മാട്, എടത്തല, ചൂര്‍ണിക്കര, എളങ്കുന്നപ്പുഴ, ഞാറക്കല്‍, മുളവുകാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ആലുവയില്‍ നിന്ന് നേരിട്ട് കുടിവെള്ളം എത്തുന്നത്.
പഴയ കുടിവെള്ള വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തീകരിക്കാത്തതാണ് ജലവിതരണ സംവിധാനത്തെ ബാധിക്കുന്ന പ്രശ്നം.
ആലുവ നഗരത്തില്‍ ഇനിയും കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുണ്ട്. മന്ത്രി പി.ജെ. ജോസഫ് ജലവിഭവ മന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.
ചെളി പണി തരും
പെരിയാറിലെ ജലനിരപ്പ് ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ നിന്ന് മതിയായ രീതിയില്‍ ജലം തുറന്നുവിട്ടാണ് ക്രമീകരിക്കുന്നത്. മഴക്കാലത്ത് ചെളിയുടെ അളവ് ഉയര്‍ന്നാല്‍ പമ്പിംഗ് നിര്‍ത്തേണ്ടി വരാറുണ്ട്. എന്നാല്‍ ഈ വര്‍ഷം അതിന്റെ ആവശ്യം വന്നിട്ടില്ല. പെരിയാറിൽ 100 മുതല്‍ 220 വരെ എന്‍ടിയു (നെഫ്ലോമാറ്റിക് ടര്‍ബിഡിറ്റി യൂണിറ്റ്) ചെളിയാണ് ഉയരാറ്. ആലവും കുമ്മായവും കലര്‍ത്തി അഞ്ച് എന്‍ടിയുവിലേക്കു താഴ്ത്തിയാണു വിതരണം ചെയ്യുക. 2018ല്‍ മഹാപ്രളയ സമയത്ത് 400 എന്‍ടിയു വരെ ചെളി ഉയര്‍ന്നിട്ടുണ്ട്.
ഇഴഞ്ഞു നീങ്ങി പദ്ധതികൾ
വര്‍ധിച്ചുവരുന്ന കൊച്ചിയുടെ കുടിവെള്ള ആവശ്യം മുന്‍നിര്‍ത്തി 500 കോടി രൂപയോളം മുടക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയ ജലവിതരണ പ്ലാന്റ് ആലുവ പമ്പ് ജംഗ്ഷനില്‍ മാതാ മാധുര്യ തിയറ്ററിന് പിന്നിലായി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ വാട്ടര്‍ അഥോറിറ്റി ക്വാര്‍ട്ടേഴ്സ് ഉണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. 190 എംഎല്‍ഡി ശേഷിയുള്ള പ്ലാന്റ് വന്നാല്‍ കളമശേരി, ഏലൂര്‍ മുതല്‍ ഇടക്കൊച്ചി വരെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. കിന്‍ഫ്ര വ്യവസായ മേലേയ്ക്ക് വെള്ളം എത്തിക്കാനായി മറ്റൊരു ജലവിതരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കളമശേരിയിലേക്ക് ആരംഭിച്ചെങ്കിലും പാതിവഴിയിലാണ്.
ഇതിനായി ആലുവ-പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റൂട്ടിലെ തോട്ടുമുഖത്ത് വലിയ ജലസംഭരണിയും പണിതിട്ടുണ്ട്. പക്ഷെ എടയപ്പുറം റോഡ് വെട്ടിപ്പൊളിച്ച് പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിലേക്ക് ഭൂഗര്‍ഭ കുഴലുകള്‍ സ്ഥാപിച്ചത് നാട്ടുകാര്‍ എതിർത്തു. പ്രതിഷേധം ശക്തമായതോടെ പ്രവൃത്തികൾ നിര്‍ത്തിവച്ചിരിക്കുകയാണ്. വന്‍തോതില്‍ ജലചൂഷണം നടന്നാല്‍ പുഴയിലെ ജലനിരപ്പ് കുറയുമെന്നാണ് വാട്ടര്‍ അഥോറിറ്റി ഹൈഡ്രോളജി വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ട്. കിന്‍ഫ്രയിലേക്ക് 20 എംഎല്‍ഡിയാണ് ജലം എടുക്കുക.
മൂവാറ്റുപുഴക്കാർക്കും മുടങ്ങും
മൂവാറ്റുപുഴ: വേനല്‍ കടുത്താല്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനല്‍ ശക്തിപ്രാപിച്ചാല്‍ ജലാശയങ്ങള്‍ വറ്റിവരളും. ഇതോടെ പുഴയിലും കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി താഴും.
പുഴയിലെ ജലനിരപ്പ് താഴുന്നതോടെ പമ്പിംഗ് സ്റ്റേഷനുകളുടെ സാധാരണനിലയ്ക്കുള്ള പ്രവര്‍ത്തനങ്ങൾ അവതാളത്തിലാക്കും. പിവിഐപി, എംവിഐപി കനാലുകള്‍ വഴിയുള്ള ജലവിതരണവും ഭാഗികമായി നിലയ്ക്കും. ഇതോടെ പ്രാദേശിക കുടിവെള്ള പദ്ധതി പ്രവര്‍ത്തനവും തടസപ്പെടും.
ജൽജീവൻ പദ്ധതികൾ പാതിവഴിയിൽ
ജൽജീവന്‍ മിഷന് പദ്ധതികള്‍ പലയിടത്തും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മൂവാറ്റുപുഴ നഗരസഭാ പരിധിയില്‍ കിഴക്കേക്കര, രണ്ടാര്‍, വാഴപ്പിള്ളി, ആനച്ചാല്‍, കുര്യന്മല, പായിപ്ര പഞ്ചായത്തിലെ കൂരിക്കാവ്, മാനാറി, അയ്യപ്പന് നഗര്‍, തേരാപ്പാറ, കറുകപ്പിള്ളി, ശൂലംകുഴി, നിരപ്പ്, അയിരുമല, മൂങ്ങാച്ചാല്‍, പെരുമറ്റം, ആട്ടായം എന്നിവിടങ്ങളിലും മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ചക്കിപ്പാറ, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ പൊതക്കുളം, മണിപ്പാറ, കടവൂര്‍, ഞാറക്കാട്, മാവുംതൊട്ടി, കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ മണലിപീടിക, മലനിരപ്പ്, ചാറ്റുപാറ, ചെമ്പന്മല, മരുതൂര്‍, മണിയന്ത്രം എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകാറുണ്ട്.
ആവോലി പഞ്ചായത്തിലെ വടക്കുംമല, നെല്ലിപ്പിള്ളി കവല, നടുക്കര, കാവന, മാറാടി പഞ്ചായത്തില്‍ വിലങ്ങുപാറ എന്നീ കേന്ദ്രങ്ങളിലും ജലലഭ്യത ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മണ്ഡലത്തില്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന ജൽജീവന്‍ മിഷന് പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
തയാറാക്കിയത്
ബോബൻ ബി. കിഴക്കേത്തറ
രാജേഷ് രണ്ടാർ
Tags : Local News Nattuvishesham Ernakulam