പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗതക്കുരുക്ക്.
പെരിന്തൽമണ്ണ: ഓണവിപണി ഉണർന്നതോടെ കഴിഞ്ഞ ഏതാനും ദിവസമായി പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തും റെയിൽവേ മേൽപ്പാലത്തിലും പെരിന്തൽമണ്ണ ടൗണിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെയും, വൈകുന്നേരവുമാണ് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
രാവിലെ എട്ടിനു ശേഷം തുടങ്ങുന്ന ഗതാഗതക്കുരുക്ക് വൈകുന്നേരങ്ങളിലും കൂടുതൽ രൂക്ഷമാകുന്നു. തിരക്കേറിയ ഓഫീസ് സ്കൂൾ സമയത്ത് രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഏറെ നേരം വാഹനങ്ങൾ മുന്നോട്ട് നീങ്ങാനാവാതെ കുടുങ്ങിക്കിടക്കുക.
ഇതിനും പുറമേ റോഡരുകിൽ നിർത്തിയിടുന്ന ചരക്ക് വാഹനങ്ങളും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നുണ്ട്. പലപ്പോഴും ഈ ഭാഗങ്ങളിലെ ഷോപ്പുകളിലേക്ക് വരുന്ന ഉപഭോക്താക്കളുടെ വാഹന പാർക്കിംഗും വലിയ പ്രശ്നമാകുന്നുണ്ട്.
അങ്ങാടിപ്പുറം ജംഗ്ഷനിലേക്ക് മലപ്പുറം, വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്ന് ഒരുപോലെ ചരക്ക് വാഹനങ്ങളടക്കം എത്തുന്നത് വൻ കുരിക്കിന് നിത്യവും വഴിവയ്ക്കുന്നു. മലപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വളാഞ്ചേരി റോഡിലേക്കും തിരിച്ചും വാഹനങ്ങൾ തിരിഞ്ഞു വരുന്നതാണ് അങ്ങാടിപ്പുറം ജംഗ്ഷനിലെ കുരുക്കിന് മുഖ്യ കാരണം.
ഇടത് സൈഡ് ചേർന്ന് പോകാൻ ജംഗ്ഷനിൽ റോഡിന് മതിയായ വീതിയില്ലാത്തതാണ് മറ്റൊരപ്രശ്നം. മലപ്പുറം, വളാഞ്ചേരി റോഡുകളിലേക്ക് വലിയ വാഹനം പ്രവേശിക്കുമ്പോൾ, ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും മുന്നോട്ട് നീങ്ങാനാവാതെ പലപ്പോഴും ഇടയിൽപ്പെട്ട് പോകാറുണ്ട്. പരിയാപുരം റോഡിലേക്ക് കയറുന്നതും, അവിടെനിന്ന് ഹൈവേയിലേക്ക് നിരന്തരം വാഹനങ്ങൾ പ്രവേശിക്കുന്നതും ക്ഷേത്ര ജംഗ്ഷനിലെ കുരുക്കിനിടയാക്കുന്നുണ്ട്.
ഇതിനിടയിലൂടെയാണ് സമയ കൃത്യത പാലിക്കാനും ട്രിപ്പുകൾ മുടങ്ങാതിരിക്കാനുമായി സ്വകാര്യ ബസുകൾ എതിർദിശയിലൂടെയും മറ്റ് വാഹനങ്ങളെ വെട്ടിച്ചും കടന്നുവരുന്നതും വൻ ഭീക്ഷണിയാകാറുണ്ട്. കാൽനടയാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ നവീകരണം വൈകുന്നത് വാഹന കുരുക്കുണ്ടാക്കുന്നു. നിർമാണം പൂർത്തിയാക്കിയശേഷം കാര്യമായ പ്രവൃത്തികളൊന്നും നടക്കാത്തതിനാൽ പാലത്തിന്റെ ഉപരിതലത്തിലാണ് തകരാറുകൾ.
തുടർച്ചയായ മഴയും വെയിലും മേറ്റ് പാലത്തിന്റെ ഉപരിതലത്തിൽ പലയിടത്തായി ടാറിംഗിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മിക്കപ്പോഴും പാലത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ പാലത്തിലെ റോഡ് തകർച്ച യാത്രാദുരിതം ഇരട്ടിയാക്കുകയാണ്.
മേൽപ്പാലത്തിൽ അടിയന്തരമായി റീ-ടാറിംഗ് നടത്തണമെന്നാണ് ആവശ്യം.
പെരിന്തൽമണ്ണ ആയിഷ കോപ്ലക്സ് ജംഗ്ഷനിൽ ഇടത് ഭാഗം തിരിഞ്ഞുപോകാനുള്ള സ്ഥലപരിമിതിയാണ് ഇവിടത്തെ വാഹനക്കുരുക്കിന് മിക്കപ്പോഴും കാരണ മാകുന്നത്.
സാധാരണയായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങുന്ന വാഹനക്കുരുക്ക് തിങ്കളാഴ്ച വൈകുന്നേരം വരെ തുടരാറുണ്ട്. ഇപ്പോഴത്തെ വാഹനക്കുരക്ക് ഇല്ലാതാവാൻ നിർദ്ദിഷ്ട, ഒരാsംപാലം-മാനത്ത് മംഗലം, ഒരാsം പാലം- വൈലോങ്ങര ബൈപാസുകൾ യാഥാർഥ്യമായെങ്കിൽ മാത്രമേ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവൂ.